നടന്‍ ശിവകാര്‍ത്തികേയന്‍ ദത്തെടുത്ത ‘ഷേര്‍യാറി’നെ കാണാനില്ല; ചെന്നൈ നഗരത്തില്‍ സിംഹത്തിനായി തിരച്ചില്‍, ആശങ്കയില്‍ ജനങ്ങള്‍

SHARE

നടന്‍ ശിവകാര്‍ത്തികേയന്‍ ദത്തെടുത്ത ‘ഷേര്‍യാറി’നെ കാണാനില്ല. തമിഴ്‌നാട് ചെങ്കല്‍പെട്ട് വാണ്ടല്ലൂര്‍ മൃഗശാലയിലെ അഞ്ച് വയസുള്ള ആണ്‍ സിംഹം ഷേര്‍യാറിനെയാണ് കാണാതായത്. വ്യാഴാഴ്ച 50 ഏക്കറിലെ സഫാരി മേഖലയില്‍ തുറന്നുവിട്ടതിന് പിന്നാലെ സിംഹത്തെ കാണാതാവുകയായിരുന്നു.

ബംഗളൂരുവില്‍ നിന്ന് രണ്ട് വര്‍ഷം മുന്‍പ് നടന്‍ ശിവകാര്‍ത്തികേയന്‍ ദത്തെടുത്ത സിംഹം ആണിത്. തുറന്നുവിട്ടതിന് ശേഷം തിരികെ വരാനുളള സമയം കഴിഞ്ഞിട്ടും സിംഹം കൂട്ടിലേക്ക് തിരിച്ചെത്തിയില്ല. തുടര്‍ന്ന് മൃഗശാലയിലുളളവര്‍ അധികൃതരെ വിവരമറിയിക്കുകയായിരുന്നു.

സിംഹത്തെ കണ്ടെത്താനായി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ നേതൃത്വത്തില്‍ അഞ്ച് സംഘങ്ങളായി പ്രത്യേക ദൗത്യത്തെ നിയോഗിച്ച് പ്രത്യേക പരിശോധനയും അന്വേഷണവും തുടങ്ങിയിട്ടുണ്ട്. തെര്‍മല്‍ ഇമേജിങ് ഡ്രോണും ക്യാമറകളും സ്ഥാപിച്ചാണ് പരിശോധന നടത്തുന്നത്.

അതേസമയം സ്ഥലത്ത് ഉയരത്തിലുള്ള ചുറ്റുമതിലും മുള്ളുവേലികളും ഉണ്ടെന്നും അതിനാല്‍ സിംഹം പറത്തേക്ക് ചാടിയിട്ടുണ്ടാകില്ല എന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് മൃഗശാല ഡയറക്ടര്‍ റിറ്റോ സിറിയക് പറഞ്ഞു.