അതിശക്തമായ മഴയ്ക്ക് പിന്നാലെ, താജ് മഹലിൽ പലയിടത്തും വിള്ളൽ; ആശങ്കയിൽ ഗൈഡുകൾ, നിസാരമെന്ന് പുരാവസ്തു വകുപ്പ്

SHARE

ഇന്ത്യയുടെ അഭിമാന സ്തംഭങ്ങളിൽ ഒന്നായ താജ് മഹലിൽ വിള്ളലുകളും കേടുപാടുകളും കണ്ടെത്തി. തറയിലും ചുവരിലും അടക്കം പലയിടത്തായാണ് വിള്ളലുകൾ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ആഴ്ച ആഗ്രയിൽ പെയ്ത കനത്ത മഴയ്ക്ക് പിന്നാലെയാണ് സംഭവം. കേടുപാടുകൾ വ്യക്തമാക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. വിള്ളലുകളെ തുടർന്ന് താജ് മഹലിൻ്റെ പ്രധാന കവാടത്തോട് ചേർന്ന് ചുവരിൽ എഴുതിയിരിക്കുന്ന ഖുറാൻ വചനങ്ങളുടെ സ്ഥാനം തെറ്റിയെന്ന് ടൂറിസ്റ്റ് ഗൈഡ്സ് വെൽഫെയർ അസോസിയേഷൻ പ്രസിഡൻ്റ് ദീപക് ദൻ കുറ്റപ്പെടുത്തുന്നു. എന്ത് പഠനമാണ് പുരാവസ്തു വകുപ്പ് നടത്തിയതെന്നും താജ് മഹൽ ലോകപ്രശസ്തമായതിനാൽ എല്ലാ നെഗറ്റീവ് പ്രചാരണവും വളരെവേഗം ലോകമാകെ പരകുമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ടൈംസ് ഓഫ് ഇന്ത്യയാണ് താജ് മഹലിലെ വിള്ളലുകൾ സംബന്ധിച്ച് റിപ്പോർട്ട് ചെയ്തത്. മഴവെള്ളം അതിശക്തമായി കെട്ടിടത്തിന് പുറത്തൂടെ ഒഴുകി വന്നതാണ് വിള്ളലുണ്ടാകാൻ കാരണമെന്ന് കരുതുന്നു. അതിശക്തമായ തുടർച്ചയായി പെയ്തത് മൂലമുണ്ടായ ചെറിയ തകരാർ മാത്രമാണെന്നും ഗുരുതരമായ ഘടനാ പരമായ വെല്ലുവിളി താജ്മഹൽ നേരിടുന്നില്ല എന്നുമാണ് പുരാവസ്തു വകുപ്പിൻ്റെ ഭാഗത്ത് നിന്നുള്ള പ്രതികരണം.