അനന്തുകൃഷ്ണന്റെ തട്ടിപ്പ്; നേതൃത്വം നൽകിയ കോണ്‍ഗ്രസ് മുന്‍ പഞ്ചായത്ത് പ്രസിഡൻ്റ് വിദേശത്തേക്ക് കടന്നു

SHARE

തിരുവനന്തപുരം: സിഎസ്ആര്‍ ഫണ്ടിന്റെ മറവില്‍ അനന്തു കൃഷ്ണന്‍ നടത്തിയ തട്ടിപ്പില്‍ കുമളി പഞ്ചായത്ത് മുന്‍ പ്രസിഡന്റിനും പ്രധാന പങ്ക്. കോണ്‍ഗ്രസ് നേതാവായ ഷീബാ സുരേഷ് നിരവധി പേരെ പദ്ധതിയില്‍ ചേര്‍ത്തെന്നാണ് വിവരം. തട്ടിപ്പ് പുറത്തറിഞ്ഞതോടെ ഷീബാ സുരേഷ് വിദേശത്തേക്ക് കടന്നു. തിരുവനന്തപുരം അടക്കമുള്ള ജില്ലകളുടെ ചുമതല ഷീബയ്ക്കായിരുന്നുവെന്നാണ് വിവരം.

ജനപ്രതിനിധികള്‍ അടക്കമുള്ളവരെ മുന്നില്‍ നിര്‍ത്തി സാധാരണക്കാരുടെ വിശ്വാസമാര്‍ജ്ജിക്കുകയായിരുന്നു. സംഘടനയുടെ ചെയര്‍പേഴ്‌സണാണ് ഷീബ സുരേഷ്. നിലവിലെ സാഹചര്യത്തില്‍ അനന്തുവിന് ജാമ്യം കിട്ടി പുറത്തുവന്നാല്‍ മാത്രമെ മുന്നോട്ട് പോകാന്‍ കഴിയുകയുള്ളൂവെന്നും നിരവധി കാര്യങ്ങള്‍ പ്രസ്ഥാനം ചെയ്തിട്ടുണ്ടെന്നും ഷീബ സുരേഷ് പറയുന്ന ശബ്ദസന്ദേശം  ലഭിച്ചു. അനന്തു പണവുമായി മുങ്ങിയതല്ല. മറിച്ച് സാധനങ്ങള്‍ എത്താനുള്ള കാലതാമസം മാത്രമാണ് ഉണ്ടായിരിക്കുന്നതെന്നും കൂടുതല്‍ കേസുകള്‍ വന്നാല്‍ അനന്തുവിന്റെ പുറത്തിറങ്ങല്‍ വൈകുമെന്നും ഷീബ സുരേഷ് പറയുന്ന ശബ്ദസന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്.

ഷീബ സുരേഷ് ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്ന് തൊടുപുഴ കോളപ്ര കേന്ദ്രീകരിച്ച് എന്‍ജിഒ രൂപീകരിച്ചാണ് പദ്ധതി ആരംഭിച്ചത്. ഈ എന്‍ജിഒയ്ക്ക് കീഴില്‍ സംസ്ഥാനത്താകെ 64 സീഡ് സൊസൈറ്റികള്‍ വിവിധ പേരുകളില്‍ രൂപീകരിച്ച് പദ്ധതി നടപ്പിലാക്കുകയായിരുന്നു.

അനന്തു നടത്തിയ തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റും പ്രതിയാണ്. കണ്ണൂര്‍ ടൗണ്‍ പൊലീസെടുത്ത കേസിലാണ് കോണ്‍ഗ്രസിന്റെ വനിതാ നേതാവും പ്രതിയായിരിക്കുന്നത്. അനന്തു കൃഷ്ണന്‍ ഉള്‍പ്പെടെ കേസില്‍ ഏഴ് പ്രതികളുണ്ട്. ലാലി വിന്‍സെന്റ് ഏഴാം പ്രതിയാണ്.