വീണ്ടുമൊരു കേരള മോഡൽ: ഹാക്കർമാർക്ക് തൊടാനാകില്ല; സമ്പൂർണ സൈബർ കവചമൊരുക്കി കേരള പൊലീസ്‌

1 min read
SHARE

രാജ്യത്തിനാകെ മാതൃകയായി വീണ്ടുമൊരു കേരള മോഡൽ. സമ്പൂർണ സൈബർ കവചമൊരുക്കി കേരള പൊലീസ്‌. സർക്കാർ ഡാറ്റകളിൽ കണ്ണ് വെച്ച് പ്രവർത്തിക്കുന്ന ഹാക്കർമാർക്ക് ഇനി അതിലൊന്നും തൊടാനാകില്ല. കംപ്യൂട്ടർ നെറ്റ്‌വർക്കിനെ ഹാക്ക് ചെയ്യാൻ സാധിക്കാത്ത രീതിയിൽ പൂട്ടിട്ടാണ്‌ പൊലീസ്‌ സൈബർ സുരക്ഷാകവചം തീർക്കുന്നത്‌. പൊലീസ്‌ ആസ്ഥാനത്തും തിരുവനന്തപുരം സിറ്റി പൊലീസിലും പരീക്ഷണാടിസ്ഥാനത്തിൽ നടത്തിയ പദ്ധതി വിജയകരമാണ്. ഇതോടെയാണ് സെക്യൂരിറ്റി ഓപ്പറേഷൻ സെന്റർ സംസ്ഥാന വ്യാപകമാക്കുന്നത്‌. രാജ്യത്ത്‌ ആദ്യമായാണ്‌ ഒരു സംസ്ഥാനത്തെ പൊലീസ്‌ നെറ്റ്‌വർക്ക്‌ പൂർണമായും ഹാക്കിങ്‌ വിമുക്തമാകുന്നത്‌. സർക്കാർ സേവനങ്ങൾ ഉറപ്പാക്കുന്ന വെബ്‌സൈറ്റുകൾ ഹാക്ക് ചെയ്യപ്പെടുന്നതിൽ നിന്ന് സോഫ്‌റ്റ്‌വെയർ സഹായത്തോടെയാണ് സൈബർ പൊലീസ്‌ തടയിടുന്നത്‌. പൊലീസിന്റെ കംപ്യൂട്ടർ നെറ്റ്‌വർക്കിൽ ഉപയോഗിക്കാനുള്ള സോഫ്‌റ്റ്‌വെയറിൽ ആവശ്യമായ രൂപമാറ്റം വരുത്തിയാണ്‌ സൈബർ കവചം തീർക്കുന്നത്‌. ഈ സോഫ്‌റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്‌ത കംപ്യൂട്ടറുകളുടെ നെറ്റ്‌വർക്ക്‌ മോണിറ്ററിങും അനാലിസിസും നടത്താൻ സെക്യൂരിറ്റി ഓപ്പറേഷൻ സെന്ററിന്‌ സാധിക്കും. നെറ്റ്‌വർക്കിന്‌ പുറമെ നിന്നുള്ള അനാവശ്യ ഇടപെടലുകൾ തടയാനും പുതിയ സംവിധാനത്തിലൂടെ സാധിക്കും. രണ്ടാംഘട്ടത്തിൽ എല്ലാ ജില്ലാ പൊലീസ്‌ ആസ്ഥാനങ്ങളിലെ കംപ്യൂട്ടറുകളും സൈബർ സുരക്ഷാ കവചത്തിനുള്ളിലാകും. ഈ സാമ്പത്തിക വർഷാവസനത്തോടെ മൂന്നാംഘട്ടം പൂർത്തിയാക്കും. പദ്ധതി പൂർണമാകുന്നതോടെ സംസ്ഥാനത്ത്‌ പൊലീസിന്റെ കൈവശമുള്ള പതിനായിരത്തിലധികം നെറ്റ്‌വർക്കുകൾക്കാണ്‌ സുരക്ഷയൊരുങ്ങുക. സൈബർ സുരക്ഷയൊരുക്കാനായി സൈബർ പൊലീസ്‌ ആസ്ഥാനത്ത്‌ സൈബർ സെക്യൂരിറ്റി ഡെസ്കും ജില്ലകളിൽ സൈബർ സെക്യൂരിറ്റി വിഭാഗവും സജീവമാണ്‌. ത്രിതല പരിശീലനം ലഭിച്ച ഉദ്യോഗസ്ഥരാണ്‌ സൈബർ സെക്യൂരിറ്റി ഓപ്പറേഷൻ സെന്ററിലെ പ്രവർത്തനങ്ങൾക്ക്‌ നേതൃത്വം നൽകുന്നത്‌.