ആറളം ഗ്രാമപഞ്ചായത്ത് അധ്യക്ഷ: ചരിത്രമാകാൻ വി.ശോഭ.

SHARE

ഇരിട്ടി: മലയോര കുടിയേറ്റ മേഖലയായ എടൂർ ഉൾപ്പെടുന്ന ആറളം പഞ്ചായത്തിൽ പട്ടികവർഗ്ഗ വിഭാഗത്തിലെ ആദ്യ പഞ്ചായത്തു പ്രസിഡണ്ടാകാൻ വി.ശോഭ.
ആദിവാസി പുനരാധിവാസ മേഖലയായ ആറളം ഫാമിലെ താമസക്കാരി കൂടിയായ കോൺഗ്രസിലെ വി.ശോഭയെ ആറളം പഞ്ചായത്ത് പ്രസിഡണ്ടായി കോൺഗ്രസ് നേതൃത്വം തീരുമാനിച്ചതായാണ് അറിയുന്നത്.

ആറളം പുനരധിവാസ മേഖലയുൾപ്പെടുന്ന ആറളം പഞ്ചായത്തിൽ ഇതാദ്യമായാണ് പ്രസിഡണ്ട് സ്ഥാനം പട്ടികവർഗ്ഗ വിഭാഗത്തിനായി സംവരണം ചെയ്യപ്പെടുന്നത്. ഇതിനാൽ തന്നെ അധ്യക്ഷ സ്ഥാനത്തേക്ക് യു ഡി എഫിൽ നിന്ന് ഉയർന്നു വന്ന ആദ്യ പേരും വി.ശോഭയുടെതായിരുന്നു.

പഞ്ചായത്തിലെ സംവരണ വാർഡ് നറുക്കെടുപ്പിൽ ഒന്നാം വാർഡ് എടൂർ പട്ടികവർഗ്ഗ സംവരണമായതോടെ യു ഡി എഫിൻ്റെ ഉറച്ച കോട്ടയിൽ ശോഭയെ സ്ഥാനാർത്ഥിയുമാക്കി. വോട്ടെണ്ണിയപ്പോൾ പഞ്ചായത്തിലെ ഏറ്റവും ഉയർന്ന ഭൂരിപക്ഷമായ 640 വോട്ടിൻ്റെ ഭൂരിപക്ഷത്തിലാണ് ശോഭ പഞ്ചായത്തംഗമായി തെരഞ്ഞെടുക്കപ്പെട്ടത്

ആറളം പുനരധിവാസ മേഖലയിലെ പത്താം ബ്ലോക്കിൽ താമസക്കാരിയായ 54 കാരിയായ ശോഭ കഴിഞ്ഞ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയിൽ കീഴ്പ്പള്ളി ഡിവിഷനിൽ നിന്നുള്ള അംഗമായിരുന്നു. മഹിള കോൺഗ്രസ് ജില്ലാ സെക്രട്ടറി, കോൺഗ്രസ് മണ്ഡലം കമ്മിറ്റി സെക്രട്ടറി, കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. സാക്ഷരതാ പ്രേരക് ആയാണ് ആദ്യമായി പൊതുരംഗത്ത് പ്രവർത്തനം തുടങ്ങിയത്.

പിന്നീട് 14 വർഷം എസ്.ടി.പ്രമോട്ടറായി.കാത്തിരക്കൊല്ലി കോളനിയിൽ നിന്ന് ആറളം ഫാം ഭൂമി വിതരണക്കാലത്ത് ആദ്യതവണ തന്നെ ഭൂമി അനുവദിച്ചതിനെ തുടർന്നാണ് പത്താം ബ്ലോക്കിൽ താമസം തുടങ്ങിയത്.