ഓൺലൈൻ തട്ടിപ്പു സംഘത്തിന് നേതൃത്വം കൊടുക്കുന്നത് മലയാളി യുവതികളോ? കൊല്ലംകാരി സുജിത പിടിയിലായതിന് പിന്നാലെ കൂടുതൽ പേർ കുടുങ്ങുമെന്ന് സൂചന

കൊച്ചി: വ്യാജ ഓൺലൈൻ ട്രേഡിങ്ങിലൂടെ കോടികൾ തട്ടിയെടുത്ത സംഘത്തിലെ കൂടുതൽ പ്രതികൾ ഉടൻ പിടിയിലായേക്കുമെന്ന് സൂചന. കൊച്ചിയിലെ ഫാർമസ്യൂട്ടിക്കൽ കമ്പനി ഉടമയ്ക്ക് 25 കോടി രൂപ നഷ്ടമായ സംഭവത്തിൽ ഇന്നലെ കൊല്ലം സ്വദേശിനിയായ യുവതി അറസ്റ്റിലായിരുന്നു. കൊല്ലം അഞ്ചൽ സ്വദേശിനി ജി.സുജിതയെ (35) ആണ് സൈബർ പൊലീസ് ഇന്നലെ പിടികൂടിയത്. ഇവരെ ചോദ്യം ചെയ്തതോടെയാണ് സംഘത്തിലെ മറ്റു പ്രതികളെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചത്.
ഇരുപതോളം അക്കൗണ്ടുകളിലേക്കാണ് തട്ടിപ്പു സംഘം കടവന്ത്ര സ്വദേശിയെ കൊണ്ട് പണം അടപ്പിച്ചത്. പല സമയങ്ങളിലായാണ് പണം തട്ടിയെടുത്തത്. കടവന്ത്ര സ്വദേശി പണം നൽകിയതിൽ ഒരു അക്കൗണ്ട് പാലാരിവട്ടം ഫെഡറൽ ബാങ്ക് ശാഖയിൽ സുജിതയുടെ പേരിലുള്ളതാണ്.
സുജിതയുടെ സഹായത്തോടെയാണ് സംഘം പണം വിദേശത്തേക്കു മാറ്റിയതെന്ന് പൊലീസ് കണ്ടെത്തി. ഇവർ കമ്മിഷൻ വാങ്ങിയതിനും തെളിവു ലഭിച്ചു. സുജിതയിൽ നിന്നാണു മറ്റു പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ പൊലീസിനു ലഭിച്ചത്. സുജിത റിമാൻഡിലാണ്.
കൊച്ചി സൈബർ പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് സുജിത അറസ്റ്റിലായത്. ഡിസിപി ജുവനപ്പടി മഹേഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. രാജ്യാന്തര സൈബർ മാഫിയകൾക്കു തട്ടിപ്പിൽ ബന്ധമുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.


