വ്യക്തിപരമായി ആക്രമിക്കാനും തേജോവധം ചെയ്യാനും ശ്രമം; ജനം ടിവിക്കെതിരെ കടകംപള്ളി സുരേന്ദ്രൻ, ബിജെപിയുടേത് നാണംകെട്ട പ്രവർത്തനങ്ങളെന്നും വിമർശനം.

SHARE

ആനയറ ക്ഷേത്രത്തിലെ തന്ത്രിയുടെ മരണത്തെ ബിജെപി രാഷ്ട്രീയമായി ഉപയോ​ഗിക്കുന്നതായി കഴക്കൂട്ടത്തെ എൽഡിഎഫ് സ്ഥാനാർഥി കടകംപള്ളി സുരേന്ദ്രൻ. നിർഭാഗ്യകരമായ സംഭവത്തിന്റെ പേരിൽ തന്നെ വ്യക്തിപരമായി ആക്രമിക്കാനും തേജോധം ചെയ്യാനും ജനം ടിവി ശ്രമിക്കുന്നതായി അദ്ദേഹം പറഞ്ഞു. ബിജെപി സ്ഥാനാർഥിക്ക് വേണ്ടി മോശപ്പെട്ട നിലയിലുള്ള പ്രചരണമാണ് ജനം ടിവി നടത്തിയതെന്നും എന്നാൽ അത് വേണ്ടത്ര ക്ലച്ച് പിടിക്കുന്നില്ലെന്നും കടകംപള്ളി വ്യക്തമാക്കി.

ശബരിമല വിഷയത്തിൽ ഹൈക്കോടതിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. എനിക്ക് അതിൽ പങ്കില്ലെന്ന് ഹൈക്കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അക്കാര്യം കുറച്ചു മാസങ്ങളായി ജനങ്ങൾക്ക് ബോധ്യപ്പെട്ടതുമാണ്. ഇക്കാര്യം ഉന്നയിച്ചും എന്നെ തേജോവധം ചെയ്യാൻ ശ്രമമുണ്ടായി. എന്നാൽ അതും വേണ്ടത്ര ക്ലച്ച് പിടിച്ചില്ല. അപ്പോഴാണ് പുതിയ ആരോപണവുമായി ബിജെപിയും കൂട്ടരും രംഗത്തെത്തുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഹീനമായ രീതിയിലാണ് ബിജെപി എതിർ സ്ഥാനാർഥിക്കെതിരെ പ്രചരണം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. വളരെ മോശമായ രീതിയിൽ അനൗൺസ്മെന്റുകൾ നടത്തി. പുരോഗമിക്കുന്ന റോഡ് പണികൾ പോലും മുടക്കാൻ ശ്രമിച്ചു. നാണംകെട്ട പ്രവർത്തനങ്ങളാണ് ബിജെപി നടത്തുന്നത്. പ്രവൃത്തി ഏറ്റെടുത്ത ഊരാളുങ്കൽ സൊസൈറ്റിക്കെതിരെയും അഴിമതി ആരോപണം ഉന്നയിച്ചു.

ഊരാളുങ്കലിനെ കുറിച്ച് കൃത്യമായി അറിയാത്തത് കൊണ്ടാണ് അവർ ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത്. രാജ്യത്തെ തന്നെ പ്രധാനപ്പെട്ട ലേബർ സഹകരണ സ്ഥാപനമാണ് ഊരാളുങ്കലെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർഥി വി മുരളീധരൻ തോൽക്കും എന്ന കാര്യത്തിൽ യാതൊരു തർക്കവുമില്ലെന്ന് പറഞ്ഞ അദ്ദേഹം ദയനീയമായ തോൽവിയാണ് ഉണ്ടാകാൻ പോകുന്നതെന്നും പറഞ്ഞു. ക്ഷേത്രം എന്ന് തോന്നിപ്പിക്കുന്ന നിലയിൽ സെറ്റിട്ടാണ് ജനം ടിവി ആ വീഡിയോ ചിത്രീകരിച്ചത്. എന്തിനാണ് നാണംകെട്ട പണിയെടുക്കുന്നത്? അമ്പലത്തിൽ എങ്ങനെ പെരുമാറണമെന്ന് വ്യക്തമായി എനിക്കറിയാം. മതത്തെ തെരഞ്ഞെടുപ്പിന് ഉപയോഗിക്കരുത് എന്നതുപോലും ലംഘിക്കപ്പെട്ടു.

തെരഞ്ഞെടുപ്പിൽ രാഷ്ട്രീയം പറയാതെ മതത്തിന്റെ പേരിലുള്ള പ്രചാരണം അവർ നടത്തുകയാണ്. ഇത് ശരിയായ രീതിയല്ല. യഥാർത്ഥത്തിൽ മുരളീധരൻ ഇവിടെ പരാജയം സമ്മതിച്ചിരിക്കുകയാണ്. ഇത്തരം മോശപെട്ട പ്രചാരണങ്ങൾ നടത്തിയതുകൊണ്ട് രക്ഷ ഉണ്ടാകില്ല. താൻ ഈ നാട്ടുകാരനാണെന്നും ദേശാടനക്കിളി അല്ലെന്നും പരിഹസിച്ചു.അതേസമയം ഈ വിഷയത്തിൽ നാലു പരാതികൾ നൽകിയിട്ടുണ്ടെന്ന് പറഞ്ഞ കടകംപള്ളി പ്രസ് കൗൺസിലിനും തെരഞ്ഞെടുപ്പ് കമ്മീഷനുമാണ് പരാതി നൽകിയതെന്ന് വ്യക്തമാക്കി. ജനം ടിവി ഉൾപ്പെടെയുള്ള ആളുകൾക്കെതിരെ ബിജെപിക്കും പരാതി നൽകിയിട്ടുണ്ടെന്നും കടകംപള്ളി സുരേന്ദ്രൻ അറിയിച്ചു.