വീണ്ടും കുരുക്കിലേക്ക്, മദ്യനയക്കേസിൽ കെജ്രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാൻ ലെഫ് ഗവർണറുടെ അനുമതി
1 min read

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വീണ്ടും കുരുക്ക്. മദ്യനയ കുംഭകോണവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ കെജ്രിവാളിനെ പ്രോസിക്യൂട്ട് ചെയ്യാൻ ലെഫ്റ്റനൻ്റ് ഗവര്‍ണര്‍ വി.കെ. സക്സേന എന്‍ഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റിന് (ഇഡി) അനുമതി നല്‍കി. മുൻ കെജ്രിവാൾ സർക്കാരിനെതിരെ പ്രതിപക്ഷം ഉന്നയിച്ച വലിയ ആരോപണങ്ങളിലൊന്നാണ് മദ്യനയ കുംഭകോണം. എഎപി നേതാക്കൾ മദ്യക്കമ്പനികളിൽ നിന്നും കൈക്കൂലി വാങ്ങി അഴിമതി നടത്തിയെന്നാണ് കേസ്. മദ്യനയത്തിലൂടെ അനധികൃതമായി ആംആദ്മി പാർട്ടി പണം സമ്പാദിച്ചെന്നും ഇത്തരത്തിൽ ലഭിച്ച പണം തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഉപയോഗിച്ചെന്നുമായിരുന്നു ആരോപണം. സംഭവം വിവാദമായതോടെ സർക്കാർ പിന്നീട് ഈ നയം പിൻവലിച്ചു. എന്നാൽ, ലെഫ്. ഗവർണറുടെ ശുപാർശയിൽ ആദ്യം സിബിഐയും പിന്നീട് ഇഡിയും കേസ് അന്വേഷിച്ച് രംഗത്തിറങ്ങി. തുടർന്ന് കേസിൽ കെജ്രിവാളിനെ ഇഡി അറസ്റ്റ് ചെയ്യുകയും തുടർന്ന് സെപ്റ്റംബറോടെ അദ്ദേഹത്തിന് ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് കെജ്രിവാൾ ദില്ലി മുഖ്യമന്ത്രി സ്ഥാനവും പിന്നീട് രാജിവെച്ചിരുന്നു.
