പക്ഷിപ്പനിയെന്ന് പ്രചാരണം:എടക്കാനത്ത് കാക്കകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു. ജനങ്ങൾ ഭീതിയിൽ.

ഇരിട്ടി: എടക്കാനത്ത് കാക്കകൾ കൂട്ടത്തോടെ ചത്തുവീഴുന്നു. പക്ഷിപ്പനിയെ തുടർന്നാണ് കാക്കകൾ ചത്തുവീഴുന്നതെന്ന പ്രചാരണം മുറുകിയതോടെ പ്രദേശത്ത് ജനങ്ങൾ ഭീതിയിലാണ്
ഒരാഴ്ചയ്ക്കിടയിൽ പ്രദേശത്ത് ചത്തുവീണത് നൂറിലധികം കാക്കകളാണ്.
എടക്കാനം പുഴക്കരയിലെ വിവിധ പ്രദേശങ്ങളിലായാണ് കാക്കകൾ കൂട്ടത്തോടെ ചാവുന്നത്.എടക്കാനം റിവർ വ്യൂ പോയിന്റിന് സമീപത്തായുള്ള പ്രദേശങ്ങളിൽ മാത്രം ഒരാഴ്ചയ്ക്കിടയിൽ നൂറിലധികം കാക്കകളാണ് ചത്തത്. നിരവധിക്കാക്കകൾ അവശനിലയിലും വഴിയരികുകളിൽ കാണപ്പെടുന്നത്. ചത്ത കാക്കകളെ പട്ടികളും മറ്റും ഭക്ഷിക്കുന്നതും പതിവായിരിക്കുകയാണ്. ക്രിസ്മസ് അവധിക്ക്സ്കൂൾ അടച്ചതോടെ കുട്ടികൾ ഉൾപ്പെടെ കളിക്കാൻ പോകുന്ന സ്ഥലത്തുൾപ്പെടെ ആണ് കാക്കുകൾ ചത്തുവീഴുന്നത്. ഇതുകൂടാതെ റിവർ വ്യൂ പോയിന്റിലേക്ക് ജില്ലയ്ക്ക് അകത്തുനിന്നും പുറത്തുനിന്നുമായി നിരവധി പേരും എത്താറുണ്ട്. ഇതും ഏറെ ആശങ്കകൾക്ക് ഇടവരുത്തുന്നുണ്ട്. ഇത്തരത്തിൽ കാക്കകൾ ചാകാനുള്ള കാരണം എന്താണെന്ന് അധികൃതർ കണ്ടെത്തി വേണ്ട നടപടി സ്വീകരിക്കണമെന്നാണ് പ്രദേശവാസികൾ പറയുന്നത്.

