നിതിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ കൈമാറി കോൺഗ്രസ്; കുടുംബത്തിന്റെ സ്ഥലത്തുതന്നെ വീടും വെച്ചുനൽകും

SHARE

ജീവനൊടുക്കിയ അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാം വർഷ വിദ്യാർത്ഥി നിതിൻ രാജിൻ്റെ കുടുംബത്തിന് വീടുവെച്ച് നൽകുമെന്ന് കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ വി എസ് ശിവകുമാർ. വെള്ളനാട് പഞ്ചായത്തിൽ കുടുംബത്തിനുള്ള ആറര സെന്റിൽ വീട് വച്ച് നൽകുമെന്നാണ് വാഗ്ദാനം. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നൽകിയ അഞ്ച് ലക്ഷം രൂപയും അദ്ദേഹം നിതിന്റെ കുടുംബത്തിന് കൈമാറി.

 

കേസ് അട്ടിമറിക്കാതിരിക്കാൻ ആവശ്യമായ നിയമസഹായം നൽകുമെന്ന് കെ സി വേണുഗോപാൽ അറിയിച്ചിട്ടുണ്ട് എന്നും രണ്ട് അഭിഭാഷകരുടെ നിയമസഹായം നിതിന്റെ കുടുംബത്തിന് ഉറപ്പാക്കുമെന്നും ശിവകുമാർ പറഞ്ഞു. സംഭവത്തിലെ പ്രതികളെ ഉടനടി അറസ്റ്റ് ചെയ്യണം. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് എടുത്തിട്ടുണ്ടെങ്കിലും തുടർനടപടികൾ ഉണ്ടാകുന്നില്ല എന്നും കേസിൽ മാതൃകാപരമായ നടപടികൾ ആവശ്യമാണ് എന്നും ശിവകുമാർ പറഞ്ഞു.നിതിന്റെ കുടുംബത്തിന് സിപിഐഎമ്മും വീട് വെച്ചുനല്‍കുമെന്ന് അറിയിച്ചിട്ടുണ്ട്. എഎ റഹീം എംപിയാണ് ഇക്കാര്യം അറിയിച്ചത്. ഏപ്രില്‍ 19ന് വൈകുന്നേരം 5 മണിക്ക് നിര്‍മ്മാണപ്രവര്‍ത്തനം ആരംഭിക്കുമെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വീടിന് തറക്കല്ലിടുമെന്നും എ എ റഹീം അറിയിച്ചു. മന്ത്രി വി ശിവന്‍കുട്ടിയുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണ് വീട് നിര്‍മ്മിക്കാന്‍ തീരുമാനമായത്.മിന്നല്‍ വേഗതയില്‍ വീടിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കുമെന്നും റഹീം പറഞ്ഞു. നിതിന്റെ കുടുംബത്തിന് വീട് വെച്ചുനല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തോട് ‘പ്രഖ്യാപിച്ചതിന്റെ പലദുരനുഭവങ്ങളും നമ്മുടെ നാട്ടിലുണ്ടല്ലോ. വീട് വെച്ചുനല്‍കുമെന്ന ഞങ്ങളുടെ തീരുമാനം സംബന്ധിച്ച് നിതിന്റെ കുടുംബവുമായി ആശയവിനിമയം നടത്തിയിട്ടുണ്ട്. അവിടെ തന്നെ വീട് വെച്ചുനല്‍കാനാണ് കുടുംബം നിര്‍ദേശിച്ചത്’ എന്നാണ് എ എ റഹീമിന്റെ മറുപടി.