ജോലിക്കിടെ അപ്രതീക്ഷിതമായി ഒട്ടകത്തിന്‍റെ ആക്രമണം; തലയ്ക്ക് ഗുരുതര പരിക്കേറ്റ് ചികിത്സയിലിരുന്ന പ്രവാസി മരിച്ചു

റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ ഹഫർ അൽ ബാത്തിനിൽ ഒട്ടകത്തിന്‍റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശി മരിച്ചു. ഗൂഡല്ലൂർ സ്വദേശി തങ്കദുരൈ രാമസാമി (51) ആണ് മരിച്ചത്.
വർഷങ്ങളായി ഹഫർ അൽ ബാത്തിന് സമീപമുള്ള മരുഭൂമിയിൽ ആട്ടിടയനായി ജോലി ചെയ്യുകയായിരുന്നു തങ്കദുരൈ. ജോലിയിൽ ഏർപ്പെട്ടിരിക്കെ അപ്രതീക്ഷിതമായി ഒട്ടകത്തിന്‍റെ ആക്രമണം ഉണ്ടാവുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ ഹഫർ അൽ ബാത്തിൻ സെൻട്രൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവേ കഴിഞ്ഞ ദിവസമാണ് അന്ത്യം സംഭവിച്ചത്.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നിയമ നടപടികൾ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ ഹഫർ അൽ ബാത്തിൻ ഒ.ഐ.സി.സി പ്രസിഡന്‍റ് വിബിൻ മറ്റത്ത്, സമദ് കരുനാഗപ്പള്ളി എന്നിവർ പൂർത്തിയാക്കി മൃതദേഹം ചെന്നൈയിൽ എത്തിച്ചു. തുടർന്ന് ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി സ്വദേശത്ത് സംസ്കരിച്ചു.

