July 2026
M T W T F S S
 12345
6789101112
13141516171819
20212223242526
2728293031  
July 23, 2026

ബാലചന്ദ്രകുമാറിന്റെ മരണത്തിൽ ദുരൂഹത സംശയിച്ച് കുടുംബം; സുഹൃത്തിന്റെ പരാതിയിൽ അന്വേഷണത്തിന് DGPയുടെ നിര്‍ദ്ദേശം

SHARE

കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷി ബാലചന്ദ്രകുമാറിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. ബാലചന്ദ്രകുമാറിന്റെ കുടുംബ സുഹൃത്ത് അനന്തു സുരേഷിന്റെ പരാതിയില്‍ ഡിജിപി അന്വേഷണത്തിന് നിര്‍ദ്ദേശിച്ചു. തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് ഡിജിപി നിര്‍ദ്ദേശം നല്‍കിയത്. ബാലചന്ദ്രകുമാറിന്റെ മരണത്തിലും രോഗബാധയിലും സംശയമുണ്ടെന്ന് ഭാര്യ ഷീബയും പറഞ്ഞു.

 

അനന്തു സുരേഷ് തന്നെ വന്ന് കണ്ടിരുന്നുവെന്നും ആവശ്യമെങ്കില്‍ വേറെ പരാതി നല്‍കുമെന്നും ഷീബ  പറഞ്ഞു. ബാലചന്ദ്രകുമാറിന് മറ്റ് അസുഖങ്ങള്‍ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. വൃക്കയിലെ കല്ല് നീക്കം ചെയ്തതിന് ശേഷമാണ് ബാലചന്ദ്രകുമാറിൻ്റെ ആരോഗ്യസ്ഥിതി മോശമായത്. ടെസ്റ്റുകള്‍ ചെയ്ത റിപ്പോര്‍ട്ടകള്‍ തങ്ങളുടെ കൈവശമുണ്ട്. ബാലുവിന് എന്ത് സംഭവിച്ചു എന്നറിയാന്‍ സ്‌കാനിങ് റിപ്പോര്‍ട്ട് മാത്രം മതിയാകുമെന്നും ഭാര്യ പറഞ്ഞു.ബാലചന്ദ്രകുമാറിന്റെ മരണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഉള്‍പ്പെടെ അനന്തു പരാതി നല്‍കിയിരുന്നു. പരാതിയുടെ പകര്‍പ്പ് അനന്തു ഫേസ്ബുക്കില്‍ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ബാലചന്ദ്രകുമാറിനെ മനഃപൂര്‍വ്വം തന്നെ അപകടപ്പെടുത്താന്‍ വേണ്ടി ചില ഡോക്ടര്‍മാര്‍ ചില ഇടപെടലുകള്‍ നടത്തി എന്ന് ശക്തമായി തന്നെ വിശ്വസിക്കാവുന്ന ചില വിവരങ്ങള്‍ തനിക്ക് ലഭിച്ചതായി അനന്തു പരാതിയില്‍ സൂചിപ്പിച്ചിരുന്നു. കാലില്‍ ഉണ്ടായ ഒരു നീര് ആയിരുന്നു ബാലചന്ദ്രകുമാറില്‍ കാണപ്പെട്ട ആദ്യത്തെ രോഗലക്ഷണമെന്നും തുടര്‍ന്ന് നടന്ന പരിശോധനകളില്‍ അദ്ദേഹത്തിന്റെ ഒരു കിഡ്നിയില്‍ ഒരു സ്റ്റോണ്‍ ഉണ്ട് എന്ന് കണ്ടെത്തിയെന്നും അനന്തു ചൂണ്ടിക്കാട്ടി. അത് നീക്കം ചെയ്യുന്നതിനായാണ് ബാലചന്ദ്രകുമാര്‍ തിരുവനന്തപുരം എസ്‌ഐടി ആശുപത്രിയില്‍ ചികിത്സ തേടിയതെന്നും അനന്തു പറഞ്ഞിരുന്നു. എസ്‌ഐടി ആശുപത്രിയിലെ ഡോ. ശിവരാമകൃഷ്ണനെതിരെയും ആരോപണം ഉയര്‍ത്തിയിരുന്നു. 2024 ഡിസംബര്‍ പതിമൂന്നിനായിരുന്നു ബാലചന്ദ്രകുമാറിന്റെ മരണം. ചെങ്ങന്നൂരിലെ സ്വാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിക്കെതിരെയും അനന്തുവിന്റെ പരാതിയില്‍ പരാമര്‍ശമുണ്ടായിരുന്നു.നടിയെ ആക്രമിച്ച കേസില്‍ നിര്‍ണ്ണായകമായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകള്‍ പുറംലോകത്തെത്തിച്ചത്. നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ പങ്കാളിത്തം തെളിയിക്കുന്ന നിരവധി ഓഡിയോ സംഭാഷണങ്ങളും അനുബന്ധ തെളിവുകളും ബാലചന്ദ്രകുമാര്‍ പുറത്ത് വിട്ടിരുന്നു. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപ് വീട്ടിലിരുന്ന് കണ്ടിരുന്നുവെന്ന നിര്‍ണ്ണായക വെളിപ്പെടുത്തലും ബാലചന്ദ്രകുമാര്‍ നടത്തിയിരുന്നു. നടിയെ ആക്രമച്ചതിന്റെ ദൃശ്യങ്ങള്‍ ഒരു വിഐപി വഴി ദിലീപിന്റെ കൈവശം എത്തിച്ചേര്‍ന്നുവെന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നും ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയിരുന്നു. കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് ശ്രമിച്ചുവെന്ന വെളിപ്പെടുത്തലും ബാലചന്ദ്രകുമാര്‍ നടത്തിയിരുന്നു. കോടതിയില്‍ ബാലചന്ദ്രകുമാര്‍ ദിലീപിനെതിരെ രഹസ്യമൊഴിയും നല്‍കിയിരുന്നു. അസുഖബാധിതനായിരിക്കെ ആരോഗ്യസ്ഥിതി പരിഗണിക്കാതെയായിരുന്നു ബാലചന്ദ്രകുമാര്‍ നടിയെ ആക്രമിച്ച കേസിന്റെ വിചാരണയില്‍ പങ്കെടുത്തത്.