കുപ്രസിദ്ധരായ ‘ബാപ്പയും മക്കളും’ സംഘത്തിലെ നാല് പേർ കൊച്ചിയിൽ പിടിയിൽ

കൊച്ചി: കവർച്ച പരമ്പരകൾ ലക്ഷ്യമിട്ട് കൊച്ചിയിലെത്തിയ സംഘത്തിലെ നാല് പേരെ എറണാകുളം സെൻട്രൽ പൊലീസ് പിടികൂടി. 20 മുതൽ 23 വയസ് വരെ മാത്രം പ്രായമുള്ള കോഴിക്കോട് ചക്കുംകടവ് സ്വദേശി ഫാസിൽ, കോഴിക്കോട് സ്വദേശികളായ മുഹമ്മദ് തൈഫ്, ഷാഹിദ്, ഗോകുൽ എന്നിവരാണ് പിടിയിലായത്. എറണാകുളം പ്രോവിഡൻസ് റോഡിലെ വീട്ടിൽനിന്ന് ബൈക്ക് മോഷ്ടിക്കാനായിരുന്നു ആദ്യശ്രമം നടത്തിയത്. തുടർന്ന് സമീപത്തുള്ള ടർഫിന്റെ ഓഫീസിൽ കയറി വാച്ചും മറ്റൊരു ഓഫീസിൽനിന്ന് മൊബൈൽഫോണും മോഷ്ടിച്ച് കടന്നു. സിസി ടിവി ക്യാമെറകൾ അടക്കം തകർത്തായിരുന്നു മോഷണം നടത്തിയത്. മുഹമ്മദ് തായിയെയും ഷാഹിദിനെയും മോഷണമുതലുമായാണ് പൊലീസ് പിടികൂടിയത്. സംശയാസ്‌പദമായ സാഹചര്യത്തിലാണ് മറ്റു രണ്ടുപേരെ അറസ്റ്റ് ചെയ്‌തത്. നാല് പേരും കോഴിക്കോട്ടെ മോഷണ സംഘത്തിൽപ്പെട്ടവരാണ്. ‘ബാപ്പയും മക്കളും’ എന്ന മോഷണസംഘത്തിലെ പ്രധാനിയായ ഫസലുദീന്റെ മകനാണ് ഫാസിൽ. കോഴിക്കോട് കേന്ദ്രീകരിച്ച് നിരവധി മോഷണ കേസുകളിൽ പ്രതികളാണ് ഫസലുദ്ദീനും മക്കളും. ഇവർക്കൊപ്പം കൂടുതൽ മോഷ്ടാക്കൾ ചേർന്നതോടെയാണ് സംഘം വലുതായതും.താമരശേരി, കൊയിലാണ്ടി, വടകര എന്നിവിടങ്ങളിൽ വിവിധ മോഷണങ്ങൾ നടത്തിയ സംഘം ബെംഗളൂരുവിലേക്ക് കടന്നു. താമരശേരി മൈക്രോലാബിൽ നിന്ന് 68,000 രൂപയും നാല് ഫോണുകളും സംഘം മോഷ്ടിച്ചിരുന്നു. ഇതിൽ ഒരു ഫോൺ കണ്ടെടുത്തു. കൊയിലാണ്ടിയിൽ നിന്ന് സംഘം മോഷ്ടിച്ച ബൈക്കുകൾ ഒളിപ്പിച്ച സ്ഥലത്തെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഒരു ബുള്ളറ്റും ഒരു സ്കൂട്ടറും ആണ് സംഘം അടുത്തിടെ കൊയിലാണ്ടിയിൽ നിന്ന് മോഷ്ടിച്ചത്. ബെംഗളൂരുവിലും മോഷണം നടത്തിയ ശേഷമാണ് സംഘം കൊച്ചിയിൽ എത്തിയത്.എറണാകുളം സെൻട്രൽ എസ്‌ഐ സി അനൂപിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം പുലർച്ചെ 2.30നാണ് സംഘത്തെ പിടികൂടുന്നത്. മുഹമ്മദ് തായ് പതിനാലും ഷാഹിദ് ആറും മോഷണക്കേസിൽ പ്രതികളാണ്. കോഴിക്കോട് പൊലീസ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങിയേക്കും.

