തൃശൂര്‍ പൂരം വെടിക്കെട്ടിനുള്ള പടക്ക നിര്‍മാണശാലയിലുണ്ടായ സ്‌ഫോടനം; മരണം 13 ആയി; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി.

തൃശൂര്‍ പൂരം വെടിക്കെട്ടിനുള്ള പടക്ക നിര്‍മാണശാലയിലുണ്ടായ സ്‌ഫോടനത്തില്‍ മരണം 13 ആയി. മൃതദേഹങ്ങള്‍ ചിന്നിച്ചിതറിയ നിലയിലാണ്. തൃശൂര്‍ മുണ്ടത്തിക്കോടുള്ള തിരുവമ്പാടി ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിലാണ് പൊട്ടിത്തെറി ഉണ്ടായത്. 13 പേര്‍ ചികിത്സയിലുണ്ട് അഞ്ച് പേരുടെ നില ഗുരുതരമാണ്. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സ്ഥിതി നിയന്ത്രണവിധേയമെന്ന് സംസ്ഥാന ഫയര്‍ഫോഴ്‌സ് മേധാവി നിതിന്‍ അഗര്‍വാള്‍ പറഞ്ഞു. അഞ്ച് ഫയര്‍ഫോഴ്‌സ് സ്റ്റേഷനുകളിലെ സംഘം സ്ഥലത്തുണ്ട്. സ്‌ഫോടനം പൂര്‍ണ്ണമായി അവസാനിച്ചു എന്നാണ് മനസ്സിലാക്കുന്നത്. ഫയര്‍ഫോഴ്‌സ് സംഘത്തിന് നേരത്തെ സംഭവസ്ഥലത്തേക്ക് എത്താന്‍ പ്രയാസമുണ്ടായിരുന്നു. ഇപ്പോള്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ട. തീ അണക്കുന്നതിന് റോബോട്ടുകളെ കൂടി എറണാകുളത്ത് നിന്നും എത്തിക്കും. ആളുകള്‍ അകപ്പെട്ടിട്ടുണ്ടോ എന്നറിയാന്‍ ഡ്രോണ്‍ സംവിധാനം ഉപയോഗിച്ചു. സ്‌ഫോടന കാരണം അന്വേഷിക്കും. വിശദ അന്വേഷണം നടത്തേണ്ടത് പൊലീസാണ്. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചു എന്നാണ് റിപ്പോര്‍ട്ട്. വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കും. വയല്‍ പ്രദേശം സുരക്ഷിതമാണെന്ന് കണ്ടാണ് എന്‍ഒസി നല്‍കിയത് – അദ്ദേഹം പറഞ്ഞു.
പ്രധാനമന്ത്രിയും മുഖ്യമന്ത്രിയും രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും അനുശോചനം അറിയിച്ചു. സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്തിയ പ്രധാനമന്ത്രി പരുക്കേറ്റവര്‍ എത്രയും പെട്ടന്ന് സുഖം പ്രാപിക്കട്ടെയെന്നും വ്യക്തമാക്കി. മരിച്ചവരുടെ കുടുംബങ്ങള്‍ക്കൊപ്പമാണ് താനെന്നും പരുക്കേറ്റ എല്ലാവരും പെട്ടന്ന് സുഖം പ്രാപിക്കട്ടെയെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. വേഗത്തിലുള്ള രക്ഷാപ്രവര്‍ത്തനങ്ങളും അടിയന്തര ചികിത്സയും സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.
തൃശൂര്‍ മെഡിക്കല്‍ കോളജില്‍ കണ്‍ട്രോള്‍ റൂം തുറന്നു. മന്ത്രിമാരായ വി എന്‍ വാസവന്‍, വീണാ ജോര്‍ജ്, കെ രാജന്‍, മുഹമ്മദ് റിയാസ് എന്നിവര്‍ തൃശൂരിലേക്ക് പുറപ്പെട്ടു.

