വിദേശജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: കാര്‍ത്തിക പ്രദീപിന്റെ സുഹൃത്തിനെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു

SHARE

വിദേശജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ കേസില്‍ ടേക്ക് ഓഫ് ഓവര്‍സീസ് എജുക്കേഷണല്‍ കണ്‍സള്‍ട്ടന്‍സി ഉടമ കാര്‍ത്തിക പ്രദീപിന്റെ സുഹൃത്തിനെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. സ്ഥാപനത്തില്‍ ഇയാള്‍ക്ക് പങ്കാളിത്തമുള്ളതായും പൊലീസ് സംശയിക്കുന്നു. വിദേശത്തേക്ക് ആളുകളെ കൊണ്ടുപോകാനുള്ള ലൈസന്‍സ് സ്ഥാപനത്തിനില്ലെന്ന് കണ്ടെത്തിയിരുന്നു.

പാലക്കാട് സ്വദേശിയായ സുഹൃത്തിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. നിലവില്‍ ഇയാള്‍ വിദേശത്താണ്. നാട്ടിലെത്തിക്കാനുള്ള ശ്രമം പൊലീസ് ആരംഭിച്ചു കഴിഞ്ഞു. കാര്‍ത്തിക പ്രദീപിന്റെ സഹോദരിക്ക് പങ്കുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്. ജോലി കിട്ടാത്തതിനാല്‍ തുക തിരികെ ചോദിച്ചവരെ ക്വട്ടേഷന്‍ സംഘങ്ങളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതായും വിവരമുണ്ട്. ഒരു കോടിയിലേറെ രൂപ കാര്‍ത്തിക തട്ടിയെടുത്തിട്ടുണ്ട്.

കസ്റ്റഡി കാലാവധി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് കാര്‍ത്തികയെ കോടതിയില്‍ ഹാജരാക്കി വീണ്ടും റിമാന്‍ഡ് ചെയ്തിരുന്നു. കൂടുതല്‍ തെളിവുകള്‍ ലഭിക്കുന്നതിന്റെ അടിസ്ഥാനത്തില്‍ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാനുള്ള നീക്കത്തിലാണ് പൊലീസ്. പണം തിരികെ ആവശ്യപ്പെട്ട് വിളിക്കുന്നവരോട്, അവരുടെ പേര് എഴുതിവച്ച് ആത്മഹത്യ ചെയ്യുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തുന്നതായും പരാതിക്കാര്‍ പറയുന്നു. തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, കോഴിക്കോട് ജില്ലകളിലെ പൊലീസ് സ്റ്റേഷനുകളിലും സ്ഥാപനത്തിനെതിരെ പരാതിയുണ്ട്. ടേക്ക് ഓഫ് ഓവര്‍സീസ് എജുക്കേഷണല്‍ കണ്‍സള്‍ട്ടന്‍സിക്ക് ലൈസന്‍സില്ലെന്ന് കണ്ടെത്തിയിരുന്നു.