ആർഎസ്എസിന്റെ ബദൽ സംഗമത്തിലെ വിദ്വേഷ പ്രസംഗം; പന്തളം കൊട്ടാര കുടുംബാംഗം പൊലീസിൽ പരാതി നൽകി

ആർഎസ്എസിന്റെ ബദൽ സംഗമത്തിലെ വിദ്വേഷ പ്രസംഗത്തിനെതിരെ പന്തളം കൊട്ടാര കുടുംബാംഗം. പന്തളം കൊട്ടാരം കുടുംബാംഗം പ്രദീപ് വർമ്മയാണ് പൊലീസിൽ പരാതി നൽകിയത്. ബദൽ സംഗമത്തിൽ ശ്രീരാമദാസ മിഷൻ അധ്യക്ഷൻ ശാന്താനന്ദ മഹർഷിയാണ് വർഗീയ പ്രസംഗം നടത്തിയത്. വാവർ മുസ്ലിം തീവ്രവാദിയാണെന്ന് എന്നായിരുന്ന് ശാന്താനന്ദ മഹർഷി നടത്തിയ വിവാദ പരാമർശം. മത സ്പർശയുണ്ടാക്കാൻ മനപ്പൂർവം ശ്രമിച്ചുവെന്ന് പരാതിയിൽ പറയുന്നു.ഡിവൈഎഫ്ഐ പന്തളം ബ്ലോക്ക് കമ്മിറ്റിയും മത വിദ്വേഷ പ്രസംഗത്തിനെതിരെ പൊലീസിൽ പരാതി നൽകി.
അയ്യപ്പനെ ആക്രമിച്ച് തോൽപ്പിക്കാൻ എത്തിയ ആളാണ് വാവരെന്ന് ശ്രീരാമദാസ മിഷൻ അധ്യക്ഷനായ ശാന്താനന്ദ മഹർഷി പറഞ്ഞിരുന്നു. വാവർ ചരിത്രം തെറ്റാണ്. വാപുരൻ അഥവാ ശിവന്റെ ഭൂതം എന്നതാണ് ശരി. ഭക്തർക്ക് വാപുര സ്വാമിയുടെ നടയിൽ തേങ്ങയടിച്ച് അയ്യപ്പനെ ദർശിക്കാനുള്ള അവസരം ഉണ്ടാകണം. അതിനുവേണ്ടിയാണ് എരുമേലിയിൽ വാപുര സ്വാമി ക്ഷേത്രം ഉയരുന്നതെന്നും ശാന്താനന്ദ മഹർഷി ഇന്നലെ പറഞ്ഞിരുന്നു.തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി പമ്പാ തീരത്ത് സർക്കാരും ദേവസ്വം ബോർഡും ചേർന്ന് സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമത്തിന് ബദൽ ആയാണ് ഹൈന്ദവ സംഘടകൾ ശബരിമല സംരക്ഷണ സംഗമം എന്ന പേരിൽ പന്തളത്ത് മറ്റൊരു പരിപാടി സംഘടിപ്പിച്ചത്. ബിജെപി മുൻ തമിഴ്നാട് സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈയായിരുന്നു ഇവിടെ ഉദ്ഘാടകൻ.


