എന്നെ പ്രതി ചേർത്തത് മുനമ്പം കമ്മീഷനെ അട്ടിമറിക്കാനാണോ എന്ന് അറിയില്ല’; ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ
1 min read

കൊച്ചി: പകുതി വില തട്ടിപ്പിൽ മലപ്പുറത്ത് തന്നെ പ്രതി ചേർത്തതിൽ പരാതി നൽകിയെന്ന് ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ. തന്നെ പ്രതി ചേർത്തത് മുനമ്പം കമ്മീഷനെ അട്ടിമറിക്കാനാണോ എന്നറിയില്ല, അങ്ങനെയൊരു ആശങ്ക അടുപ്പമുള്ള ചിലർ പങ്കുവച്ചിരുന്നു. പക്ഷേ അതേക്കുറിച്ച് തനിക്കറിയില്ലെന്നും സി എൻ രാമചന്ദ്രൻ നായർ പറഞ്ഞു.
താൻ ഒരിക്കലും എൻ ജി ഒ കോൺഫെഡറേഷൻ്റെ രക്ഷാധികാരി ആയിട്ടില്ലെന്നും സി എൻ രാമചന്ദ്രൻ നായർ പറഞ്ഞു. നിയമോപദേശകൻ ആയിരുന്നു, എന്നാൽ ആ സ്ഥാനം ജൂണിൽ രാജിവെക്കുകയും ചെയ്തു. വസ്തുതകൾ പരിശോധിക്കാതെയാണ് പൊലീസ് തനിക്കെതിരെ നടപടിയെടുത്തത്, അത് ശെരിയായില്ലെന്നും ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ പ്രതികരിച്ചു.
സന്നദ്ധ സംഘടന നല്‍കിയ പരാതിയിലാണ് സി എൻ രാമചന്ദ്രൻ നായരിനെതിരെ പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്തത്. കേസില്‍ മൂന്നാം പ്രതിയാണ് സിഎന്‍ രാമചന്ദ്രന്‍. സായി ഗ്രാമം ഗ്ലോബല്‍ ട്രസ്റ്റ് ചെയര്‍മാന്‍ ആനന്ദകുമാറും അനന്ത കൃഷ്ണനുമാണ് ഒന്നും രണ്ടും പ്രതികള്‍. ഇമ്പ്‌ലിമെന്റിങ് ഏജന്‍സിയായ അങ്ങാടിപ്പുറം കെഎസ്എസിന്റെ പ്രസിഡന്റ് നല്‍കിയ പരാതിയിലാണ് കേസ്. ഭാരതീയ ന്യായ സംഹിത 318(4), 3(5) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
ഉപദേശകനായി ആനന്ദ് കുമാര്‍ ക്ഷണിച്ചു. ചാരിറ്റി സംഘടനയായതിനാല്‍ ക്ഷണം സ്വീകരിച്ചു. സ്‌കൂട്ടറിനായി പണം പിരിക്കുന്നുവെന്ന് അറിഞ്ഞപ്പോള്‍ ഉപദേശക സ്ഥാനത്ത് നിന്നും തന്റെ പേര് നീക്കണണെന്ന് ആനന്ദ് കുമാറിനോട് പറഞ്ഞിരുന്നുവെന്നുമാണ് സി എന്‍ രാമചന്ദ്രന്‍ നേരത്തെ പ്രതികരിച്ചിരുന്നു.നാളിതുവരെ ഒരു ഉപദേശവും നല്‍കിയിട്ടില്ല. എന്‍ജിഒ ഫെഡറേഷന്റെ രണ്ട് പൊതുയോഗങ്ങളില്‍ പങ്കെടുത്തിട്ടുണ്ട്. പ്രതി അനന്തുകൃഷ്ണനാണ് രണ്ടിലും സ്വാഗതം പറഞ്ഞത്. വിരമിച്ച ജഡ്ജിയെ ഉപദേശകനാക്കി വിശ്വാസ്യത നേടാമെന്ന് തട്ടിപ്പുസംഘം കരുതിയിട്ടുണ്ടാകുമെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
