പലസ്തീൻ അഭയാർത്ഥികൾക്ക് ഇന്ത്യയുടെ കൈത്താങ്ങ്: 25 ലക്ഷം ഡോളർ സഹായധനം അനുവദിച്ച് കേന്ദ്രം

നടപ്പ് സാമ്പത്തിക വർഷത്തേക്ക് പലസ്തീൻ അഭയാർത്ഥികൾക്കായി നീക്കിവച്ച 50 ലക്ഷം ഡോളറിൽ 25 ലക്ഷം ഡോളർ കേന്ദ്ര സർക്കാർ അനുവദിച്ചു. യുഎൻ റിലീഫ് ആൻ്റ് വർക്‌സ് ഏജൻസി ഫോർ നിയർ ഈസ്റ്റിനാണ് തു കൈമാറിയത്. 1950 മുതൽ രജിസ്റ്റർ ചെയ്ത പലസ്തീൻ അഭയാർത്ഥികൾക്കാണ് കേന്ദ്ര സർക്കാരിൻ്റെ സഹായം ലഭ്യമാകുക. ഗാസയിൽ ഇസ്രയേലും ഹമാസും തമ്മിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ തങ്ങളുടെ പ്രവർത്തനം തുടരാൻ ശ്രമിക്കുന്ന ഐക്യരാഷ്ട്ര സഭയുടെ ഏജൻസിക്ക് തുക വലിയ സഹായമാകും. തുക അനുവദിച്ചതായി റാമല്ലയിലെ ഇന്ത്യൻ പ്രതിനിധി സമൂഹ മാധ്യമമായ എക്സിലൂടെയാണ് വെളിപ്പെടുത്തിയത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ പലസ്തീൻ അഭയാർത്ഥികൾക്കായി 3 കോടി ഡോളറാണ് കേന്ദ്രസർക്കാർ അനുവദിച്ചത്. സാമ്പത്തിക സഹായത്തിന് പുറമെ വൈദ്യ സഹായവും യുഎൻ ഏജൻസിക്ക് ന്യൂയോർക്കിൽ അടുത്തിടെ നടന്ന സമ്മേളനത്തിൽ ഇന്ത്യ വാഗ്ദാനം ചെയ്തിരുന്നു. ഐക്യരാഷ്ട്ര സഭയിൽ അംഗങ്ങളായ രാജ്യങ്ങളിൽ നിന്ന് സ്വയമേ ലഭിക്കുന്ന സാമ്പത്തികമായും അല്ലാതെയുമുള്ള സഹായം വഴിയാണ് യുഎൻ ഏജൻസി പ്രവർത്തിക്കുന്നത്.

