August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 23, 2026

മഹാത്മാ​ഗാന്ധി വരെ വിദേശത്തല്ലേ പഠിച്ചത്’; വിദ്യാർത്ഥി കുടിയേറ്റത്തിൽ കുഴൽനാടന് മന്ത്രി ബിന്ദുവിൻ്റെ മറുപടി

SHARE

തിരുവനന്തപുരം: വിദേശ സർവ്വകലാശാലകളിലേക്കുള്ള വിദ്യാ‍ർത്ഥികളുടെ കുടിയേറ്റം സഭ നിർത്തിവച്ച് ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി മാത്യു കുഴൽനാടൻ എംഎൽഎ. നോർക്കയുടെ മൈഗ്രേഷൻ സർവ്വേയിൽ കഴിഞ്ഞ 5 വർഷത്തിനുള്ളിൽ വിദേശത്തേക്ക് പഠനത്തിന് പോയ വിദ്യാർത്ഥികളുടെ എണ്ണം ഇരട്ടിയായതായി കണ്ടെത്തിയെന്നും ഇക്കാര്യം ചർച്ച ചെയ്യണമെന്നുമാണ് കുഴൽനാടൻ്റെ ആവശ്യം. എന്നാൽ ഇതിന് മന്ത്രി ആർ ബിന്ദു മറുപടി നൽകി. സ്റ്റുഡൻസ് മൈഗ്രേഷൻ ഒരു ആഗോള പ്രതിഭാസമാണെന്ന് ആർ ബിന്ദു പ്രതികരിച്ചു.  ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ താരതമ്യേന കുറഞ്ഞ വിദ്യാർത്ഥി കുടിയേറ്റം കേരളത്തിലാണ്. ഇന്ത്യയിലെ ആകെ കുടിയേറ്റത്തിന്റെ നാല് ശതമാനം മാത്രമാണ്. വിദ്യാഭ്യാസത്തിനൊപ്പം തൊഴിലാണ് ആകർഷിക്കുന്ന ഘടകം. കേരളത്തിലെ സർവകലാശാലകൾക്ക് ഒരു തകർച്ചയുമില്ല. രാജ്യാന്തര തലത്തിൽ സർവ്വകലാശാലയുടെ കീർത്തി വർദ്ധിക്കുകയാണ്. വിദ്യാർത്ഥികൾ വിദേശത്തേക്ക് കുടിയേറുന്നത് കുറ്റമല്ലെന്നും മഹാത്മാഗാന്ധി വരെ പുറത്താണ് പഠിച്ചതെന്നും മന്ത്രി ആർ ബിന്ദു പറഞ്ഞു. 

 

ഇവിടെ നിന്ന് എങ്ങനെയെങ്കിലും കടന്നു പോകണം എന്ന് ചിന്തിക്കുന്നവരാണ് പുതിയ തലമുറ. പുതിയ തലമുറ ആഗ്രഹിക്കുന്ന ഒരു ജീവിതം അവർക്ക് നൽകാനാകുന്നില്ല. പത്താം ക്ലാസ് കഴിഞ്ഞവർക്ക് ഇന്നത്തെ കാലത്ത് എഴുത്തും വായനയും അറിയില്ല എന്ന മന്ത്രിയുടെ പ്രസ്താവന ശരിയാണ്. അതിനെ തിരുത്തുകയാണ് മറ്റുള്ളവർ ചെയ്തത്. വിദ്യാഭ്യാസ രംഗത്തെ ഇത്തരം പ്രശ്നങ്ങൾ ആഴത്തിൽ ചർച്ച ചെയ്യണമെന്നും മാത്യു കുഴൽ നാടൻ പ്രതികരിച്ചു.

മാത്യു കുഴൽനാടൻ പറഞ്ഞതിൽ നിന്ന് വ്യത്യസ്തമാണ് കാര്യങ്ങളെന്ന് വീണ്ടും മറുപടിയുമായി മന്ത്രി ആർ ബിന്ദു രം​ഗത്തെത്തി. വളരെ ഗംഭീരമായിട്ടുള്ള പ്രകടനമാണ് സ്റ്റാർട്ടപ്പുകൾ കാഴ്ചവെച്ചിട്ടുള്ളതെന്ന് മന്ത്രി പറഞ്ഞു. ആദ്യ ഐടി പാർക്ക് ഉണ്ടായത് നായനാർ മുഖ്യമന്ത്രിയായിരിക്കുന്ന കാലത്താണ്. ആദ്യ ഡിജിറ്റൽ സർവകലാശാല ഉണ്ടായത് പിണറായി മുഖ്യമന്ത്രി ആയിരിക്കുമ്പോഴാണ്. ഏറ്റവും സുരക്ഷിത തൊഴിലിടത്താണ് എത്തി ചേരുന്നുവെന്നതാണ് തെറ്റിധാരണയാണ്. ഇവിടെ നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെടണം എന്ന പ്രതിപക്ഷ അംഗം ഉൾപ്പെടെ പ്രചരിപ്പിക്കുന്നത് ശരിയല്ല. വിദേശ രാജ്യത്ത് ലോ ഇൻകം ജോലിക്കാണ് പോകുന്നതെന്നും മന്ത്രി പറഞ്ഞു