April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
April 22, 2026

പരിസ്ഥിതി ലോല പ്രദേശവും വന്യമൃ​ഗങ്ങളും; എല്ലാം നഷ്ടപ്പെട്ടവർക്ക് പുനരധിവാസം വെല്ലുവിളി, സർക്കാരിന് കടമ്പകളേറെ

SHARE

കൽപ്പറ്റ: വയനാട്ടിലെ ചൂരൽമല ദുരന്തത്തിൽ എല്ലാം നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാൻ സർക്കാരിന് മുന്നിലെ കടമ്പകൾ ഏറെയാണ്. പരിസ്ഥിതി ലോലമായി പ്രഖ്യാപിച്ച വില്ലേജുകളും, ജനസാന്ദ്രതയേറിയ നഗരങ്ങളും വന്യമൃഗശല്യവുമാണ് വെല്ലുവിളിയാകുന്നത്. ഉരുൾപൊട്ടലിനെ അതിജീവിച്ച വീട്ടുകാരെയും മാറ്റിത്താമസിപ്പിക്കേണ്ടി വരുമെന്നത് കൂടുതൽ വെല്ലുവിളിയാവുന്നു.

മുണ്ടക്കൈയും പുഞ്ചിരിമട്ടവുമൊന്നും ഇനിയില്ല, ചൂരൽ മല പകുതിയോളം ഒലിച്ചു പോയി. രണ്ട് ഗ്രാമങ്ങളെ പൂർണ അർത്ഥത്തിൽ പുനരധിവസിപ്പിക്കാൻ സർക്കാർ നേരിടേണ്ടി വരുന്നത് ചെറിയ വെല്ലുവിളികൾ അല്ല. മുഖ്യമന്ത്രി റീ ബിൽഡ് വയനാട് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഇത് എങ്ങനെ സാധ്യമാവുമെന്നാണ് കാണേണ്ടത്. ആരെയും ജില്ലക്ക് പുറത്തേക്ക് പറിച്ചു നടില്ലെന്ന് സർക്കാർ ഉറപ്പ് നൽകുന്നുമുണ്ട്. എന്നാൽ ജില്ലക്കുള്ളിലാണെങ്കിലും പുനരധിവാസത്തിനുള്ള കടമ്പകൾ ഏറെയാണ്.

മഹാ ദുരന്തമേറ്റുവാങ്ങിയ വെള്ളരിമല വില്ലേജിൽ നിന്ന് മുണ്ടക്കൈക്കാരെയും ചൂരൽമലക്കാരെയുമെല്ലാം തൊട്ടടുത്ത വില്ലേജുകളിലേക്ക് മാറ്റി പാർപ്പിക്കാമെന്ന് കരുതിയാൽ ചുണ്ടേലും, പൊഴുതനയും, കുന്നത്തിടവകയും, അച്ചൂരാനവുമെല്ലാം പരിസ്ഥിതി ലോല പ്രദേശങ്ങളാണ്. മാനന്തവാടി ബത്തേരി താലൂക്കുകളിലും പരിസ്ഥിതി ലോല മേഖലകളുണ്ട്. കൽപ്പറ്റയടക്കം നഗരങ്ങൾക്ക് അടുത്തേക്ക് ഇത്രയധികം ആളുകളെ മാറ്റണമെങ്കിൽ അതിന് അനുയോജ്യമായ സ്ഥലം വേണം. ജനസാന്ദ്രത കൂടിയ ഇടങ്ങൾ അനിയോജ്യവുമാവില്ല. ദുരന്തബാധിതരെ ഗ്രൂപ്പുകളാക്കി പലയിടങ്ങളിൽ പാർപ്പിക്കേണ്ടി വരും. അപ്പോൾ വിഭവനം ചെയ്യുന്ന ടൗൺഷിപ്പ് മാതൃക പ്രവർത്തികമാവില്ല. വീട് പൂർണമായും നശിച്ചവർ മാത്രമല്ല. ദുരന്തമേഖലയിൽ വാസയോഗ്യമായ വീടുള്ളവർക്കും അങ്ങോട്ട് പോകാൻ താത്പര്യമില്ല. ഇവരെ കൂടി ഉൾപ്പെടുത്തിയാവണം പുനരധിവാസമെന്നതാണ് വസ്തുത. അതും യുദ്ധകാലാടിസ്ഥാനത്തിൽ ചെയ്തു നൽകുകയും വേണം. ഇതെല്ലാം കൂടി നോക്കുമ്പോൾ പുനരധിവാസം വലിയൊരു വെല്ലുവിളിയുമാണ്.