മുംബൈ ബോട്ടപകടം; ചികിത്സയിലുള്ള മലയാളി കുട്ടിയെ കുടുംബത്തിനൊപ്പം വിട്ടു

മുംബൈ ബോട്ടപകടത്തിൽ ചികിത്സയിലുള്ള മലയാളി കുട്ടിയുടെ രക്ഷിതാക്കളെ കണ്ടെത്തി. മറ്റൊരു ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഇവർ സുരക്ഷിതരാണ്. പരിക്കേറ്റ ഏബിളിനെ കുടുംബത്തിനൊപ്പം വിട്ടുവെന്ന് മുംബൈയിലെ നോർക്ക ഓഫീസർ റഫീഖ് കൈരളി ന്യൂസിനോട് പറഞ്ഞു
രക്ഷിതാക്കൾ കൂടെയുണ്ടായിരുന്നുവെന്ന് ഏബിൾ മാത്യു പറഞ്ഞതിനെ തുടർന്നായിരുന്നു അന്വേഷണം ആരംഭിച്ചതും മാതാപിതാക്കളെ കണ്ടെത്തിയതും . അപകടത്തിൽ പെട്ട ഇവരെ മറ്റൊരു ആശുപത്രിയിൽ പ്രവേശിപ്പിച്ചതാണ് ആശയക്കുഴപ്പമുണ്ടാകാൻ കാരണമായതെന്നും പരിക്കേറ്റ ഏബിളിനെ രക്ഷിതാക്കൾക്ക് കൈമാറിയെന്നും റഫീഖ് പറഞ്ഞു .
ഇന്നലെ വൈകീട്ട് ഗേറ്റ് വേ ഓഫ് ഇന്ത്യയ്ക്ക് സമീപത്ത് വച്ചുണ്ടായ ബോട്ട് അപകടത്തിൽ 13 പേരുടെ മരണമാണ് റിപ്പോർട്ട് ചെയ്തത്. ചികിൽസയിലുള്ള നാല് പേരുടെ നില ഗുരുതരമാണ്. മരിച്ചവരില്‍ 3 നാവിക സേന ഉദ്യോഗസ്ഥരും ഉള്‍പ്പെടും. 101 പേരെ രക്ഷപ്പെടുത്തി. ഇനിയും കാണാതായവരുണ്ടെന്നാണ് സംശയം. നഗരത്തെ നടുക്കിയ സംഭവത്തിൽ നാവിക സേനയുടെ സ്പീഡ് ബോട്ട് യാത്രാ ബോട്ടിലിടിച്ചാണ് ദുരന്തമുണ്ടായത്.
മുംബൈ തീരത്ത് യാത്രാബോട്ട് മറിഞ്ഞുണ്ടായ ദുരന്തത്തിൽ കാണാതായവർക്കായുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. 110 പേരാണ് ബോട്ടിൽ ഉണ്ടായിരുന്നതെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. 13 പേരുടെ മരണമാണ് റിപ്പോർട്ട് ചെയ്തത്, ഇരുപതോളം പേർക്ക് പരിക്കേറ്റു. ചികിത്സയിൽ ഉള്ളവരിൽ നാലുപേരുടെ നില ഗുരുതരമാണ്. എൻജിൻ ട്രയൽ നടത്തുന്ന ബോട്ടാണ് യാത്ര ബോട്ടിൽ ഇടിച്ചതെന്ന് നാവികസേനയുടെ ഔദ്യോദിക കുറിപ്പിൽ പറയുന്നു. ഇടിയുടെ ആഘാതത്തിൽ ബോട്ട് മറഞ്ഞായിരുന്നു അപകടം ഉണ്ടായത്.

