ഭാര്യയെ വെട്ടിക്കൊല്ലാൻ കാരണം സമൂഹമാധ്യമങ്ങളിലെ അമിത ഇടപെടൽ’: നെയ്യാറ്റിന്‍കര കൊലപാതക കേസിലെ പ്രതി വിഷ്ണുനാഥ്.

SHARE

തിരുവനന്തപുരം: നെയ്യാറ്റിന്‍കര വ്ലാത്താങ്കരയിൽ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മൊഴി നല്‍കി പ്രതി. ഭാര്യയെ വെട്ടിക്കൊല്ലാൻ കാരണം സമൂഹമാധ്യമങ്ങളിലെ അമിത ഇടപെടലാണെന്ന് വിഷ്ണുനാഥ് മൊഴി നൽകി.

യൂട്യൂബറായ ഭാര്യ പലർക്കും മെസ്സേജുകൾ അയക്കുന്നുണ്ടെന്ന് താൻ സംശയിച്ചിരുന്നു എന്നാണ് പ്രതിയുടെ മൊഴി. ഇവർക്കിടയിൽ ചാറ്റുകളെ ചൊല്ലി തർക്കങ്ങൾ ഉണ്ടായിരുന്നതായി പ്രതി പറഞ്ഞു. ‌

കൊലപാതക ദിവസം രാവിലെയും തർക്കമുണ്ടായിരുന്നു. ഭാര്യ തന്നെ ഉപേക്ഷിച്ച് മറ്റാരുടെയെങ്കിലും കൂടെ പോകുമോയെന്ന് സംശയമുണ്ടായിരുന്നെന്നും പ്രതി പറഞ്ഞു.

കൊലപാതകം ആസൂത്രിതമാണെന്നാണ് പ്രതിയുടെ മൊഴിയിൽ നിന്ന് വ്യക്തമാകുന്നത്. ഭാര്യയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ പ്രതി വാക്കത്തി വാങ്ങി സൂക്ഷിച്ചിരുന്നു. പ്രതി വിഷ്ണുനാഥിനെ പാറശ്ശാല പൊലീസ് നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഇന്നലെ രാവിലെ ഒന്‍പത് മണിയോടെയായിരുന്നു അല്‍മയെ (33) വിഷ്ണുനാഥ് (36) കൊലപ്പെടുത്തിയത്. കൊലയ്ക്ക് പിന്നാലെ അഭിഭാഷകനായ സഹോദരന്റെ വീട്ടിലെത്തി വിഷ്ണുനാഥ് വിവരം അറിയിക്കുകയായിരുന്നു. ഈ സമയം വിഷ്ണുനാഥും സഹോദരനും മാത്രമായിരുന്നു വീട്ടില്‍ ഉണ്ടായിരുന്നത്. സഹോദരന്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പാറശ്ശാല പൊലീസ് സ്ഥലത്തെത്തുമ്പോള്‍ മുറിയില്‍ രക്തത്തില്‍കുളിച്ച് കിടക്കുന്ന നിലയിലായിരുന്നു അല്‍മ. ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരിച്ചിരുന്നു.