ആളെക്കൂട്ടാനായി വക്രീകരിച്ച തലക്കെട്ട് പാടില്ല; യൂട്യൂബിൽ സമ്പൂർണ ശുദ്ധീകരണം വരുന്നു

1 min read
SHARE
ആളെക്കൂട്ടാനായി ഇഷ്ടമുള്ളതെല്ലാം തലക്കെട്ടിലും തംബ്നൈലിലും എഴുതിയിടാൻ ഇനി പറ്റില്ലെന്ന് യൂട്യൂബ്. തെറ്റിദ്ധരിപ്പിക്കുന്നതോ ഞെട്ടിക്കുന്നതോ ആയ തംബ്നൈൽ നൽകുന്നതിനെതിരെ ഇന്ത്യയിൽ കർശന നടപടിയെടുക്കാനാണ് യൂട്യൂബ് തീരുമാനം.
ക്രിയേറ്റർമാർ വീഡിയോയിൽ അധികം പ്രാധാന്യമില്ലാത്ത വിവരങ്ങൾ ആളെ ആകർഷിക്കാൻ തംബ്നൈലായി ഉപയോഗിച്ചാൽ നടപടി നേരിടേണ്ടിവരും. ഇന്ത്യയിലെ യൂട്യൂബ് പ്ലാറ്റ്ഫോമിൽ സമ്പൂർണ ശുദ്ധീകരണമാണ് ലക്ഷ്യംവയ്ക്കുന്നതെന്നാണ് ഗൂഗിൾ നൽകുന്ന വിവരം. വ്യാജമായി ആളെ ആകർഷിക്കുന്ന വീഡിയോകൾ നീക്കം ചെയ്യുമെന്നാണ് യൂട്യൂബ് മുന്നറിയിപ്പ്. തെറ്റിദ്ധരിപ്പിക്കുന്ന തലക്കെട്ടുകൾക്ക് പിടിവീഴുന്നതോടെ ഉപഭോക്താക്കൾ പറ്റിക്കപ്പെടുന്നതിന് വിരാമമിടുകയാണ് ഗൂഗിൾ ലക്ഷ്യം.
യൂട്യൂബ് ചാനലിൽ വീഡിയോ കാണാൻ വരുന്നവർക്ക് ഉള്ളടക്കം സംബന്ധിച്ച് കൃത്യമായ വിവരം ലഭ്യമാകുന്നുവെന്ന് ഉറപ്പാക്കണമെന്ന് യൂട്യൂബ് പറയുന്നു. ബ്രേക്കിംഗ് ന്യൂസും സമകാലിക സംഭവങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളും സംബന്ധിച്ച യൂട്യൂബ് വീഡിയോകളെല്ലാം ഈ സ്‌കാനറിന് കീഴിൽ വരും. പുതിയ നയ മാറ്റവുമായി പൊരുത്തപ്പെടാനുള്ള സമയം ഉപയോക്താക്കൾക്ക് യൂട്യൂബ് അനുവദിച്ചിട്ടുണ്ട്.
ആദ്യഘട്ടത്തിൽ ചട്ടം ലംഘിക്കുന്നവർക്കെതിരെ നടപടിയുണ്ടാകില്ല. പിന്നീടാണ് ചാനലിനെതിരെ സ്ട്രൈക്ക് ഉണ്ടാകുക. എന്നാൽ നിലവിൽ ഉപയോക്താക്കൾക്ക് അവരുടെ ഉള്ളടക്കം നീക്കം ചെയ്യുന്നതിനും അത് പുനഃസ്ഥാപിക്കുന്നതിനും അപ്പീൽ നൽകുന്നതിനുമൊക്കെയായി എന്ത് തരത്തിലുള്ള നടപടികളാണ് സ്വീകരിക്കേണ്ടതെന്നതിൽ പ്ലാറ്റ്ഫോം വ്യക്തമായി വിശദീകരണം നൽകിയിട്ടില്ല. ഇക്കാര്യത്തിൽ കൂടുതൽ അപ്ഡേറ്റുകൾ ഗൂഗിളും യൂട്യൂബും നൽകിയേക്കും.