എന്‍.എം വിജയന്റെ ആത്മഹത്യയിൽ പങ്കില്ല, തന്നെ അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റാന്‍ ഒരു നീക്കവും നടന്നിട്ടില്ല’; എൻ.ഡി അപ്പച്ചൻ

വയനാട്ടിലെ കോൺഗ്രസിലെ സംഘടനാ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ തുറന്നടിച്ച് വയനാട് ഡിസിസി പ്രസിഡന്‍റ് എൻഡി അപ്പച്ചൻ. തന്നെ അധ്യക്ഷസ്ഥാനത്തുനിന്ന് മാറ്റാന്‍ ഇതുവരെ ഒരു നീക്കവും നടന്നിട്ടില്ല. കെപിസിസി യോഗത്തില്‍ തന്നെ മാറ്റാന്‍ നിര്‍ദേശിച്ചത് താന്‍ തന്നെയാണ്.
പുനഃസംഘടന ഘട്ടത്തില്‍ തീരുമാനമെടുക്കാമെന്നാണ് നേതാക്കള്‍ പറഞ്ഞതെന്നും എൻ ഡി അപ്പച്ചൻ പറഞ്ഞു. ഡിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് എൻ ഡി അപ്പച്ചന്റെ പ്രതികരണം.
എന്‍എം വിജയന്‍റേതടക്കമുള്ള ആത്മഹത്യകളില്‍ ഒരു ബന്ധവും തനിക്കില്ല. എന്നിട്ടും തന്നെ കേസില്‍ പ്രതിയാക്കുകയാണ് ഉണ്ടായത്. സഹകരണബാങ്കുകളില്‍ പണം വാങ്ങിയുള്ള നിയമനങ്ങള്‍ തന്‍റെ കാലത്ത് നടന്നിട്ടില്ല. ഒരു രൂപപോലും സ്വന്തം കാര്യത്തിനായി ആരില്‍ നിന്നും വാങ്ങിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
വയനാട്ടിലെ സംഘടനാ പ്രശ്നങ്ങൾ ബോധപൂർവ്വം സൃഷ്ടിക്കുന്നതാണ്. പ്രിയങ്കാഗാന്ധി കാണാന്‍ സമ്മിതിച്ചില്ലെന്ന വാര്‍ത്തയ്ക്ക് പിന്നില്‍ തന്നെ ദ്രോഹിക്കുകയെന്ന ലക്ഷ്യമാണ്. പ്രിയങ്കാഗാന്ധിയോട് പറഞ്ഞാണ് താന്‍ ബന്ധുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്ക് പോയത്. കെപിസിസി യോഗം കഴിഞ്ഞെത്തി പ്രിയങ്കയെ കണ്ടിരുന്നു. സാധാരണ പ്രവർത്തകനായി വന്നതാണെന്നും അവസാനശ്വാസം വരെ പാർട്ടിക്കൊപ്പം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


