വിദ്യാഭ്യാസത്തില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന വിദ്യാര്‍ത്ഥികള്‍ക്ക് 15 ലക്ഷം; സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ച് പാലക്കാട് കെഎംസിസി

SHARE

ജിദ്ദയിലെ പാലക്കാട് ജില്ലാ കെഎംസിസി വിദ്യാഭ്യാസ മേഖലയില്‍ ഉയര്‍ന്ന നിലവാരം പുലര്‍ത്തുന്ന പാലക്കാട് ജില്ലയിലെ വിദ്യാര്‍ത്ഥികള്‍ക്കുള്ള 15 ലക്ഷം രൂപ സ്‌കോളര്‍ഷിപ്പ് പദ്ധതി പ്രഖ്യാപിച്ചു. കേരളത്തിന്റെ സാമൂഹ്യ വിദ്യാഭ്യാസ പുരോഗതിക്ക് മഹത്തായ സംഭാവനകള്‍ നല്‍കിയ മുന്‍ മുഖ്യമന്ത്രിയും വിദ്യാഭ്യാസ പരിഷ്‌കര്‍ത്താവുമായിരുന്ന സി എച്ച് മുഹമ്മദ് കോയയുടെ പേരില്‍
പ്ലസ് ടു, ഡിഗ്രി, സിവില്‍ സര്‍വീസ് എന്നീ മൂന്നു കാറ്റഗറികളിലാണ് ഈ സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്.CH Muhammed Koya Edu Scholarship എന്ന ഈ പദ്ധതിയിലൂടെ വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം ഉയര്‍ത്തുകയും അവരെ കൂടുതല്‍ മികവുറ്റവരാക്കി മാറ്റി സമൂഹത്തിന് മാതൃകയായി രീതിയില്‍ ഉയര്‍ത്തിക്കൊണ്ട് വരുന്നതിനുള്ള പ്രോത്സാഹനം കൂടിയായാണ് പാലക്കാട് ജില്ലാ കെഎംസിസി ഉദ്ദേശിക്കുന്നത്.

എല്ലാ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാവുന്ന വിധത്തില്‍ ജനറല്‍ കാറ്റഗറി ആയിരിക്കും.
• അപേക്ഷകര്‍ പ്ലസ് ടു കാറ്റഗറിക്ക് 90% മാര്‍ക്കും ഡിഗ്രി കാറ്റഗറിക്ക് 80% മാര്‍ക്കും സിവില്‍ സര്‍വീസ് കാറ്റഗറിയില്‍ പ്രിലിമിനറി പരീക്ഷയില്‍ ആദ്യ ശ്രമത്തില്‍ വിജയിച്ചവരായിരിക്കണം
• പദ്ധതിയുടെ 50% പ്രവാസികളും മുന്‍പ്രവാസികളുമായവരുടെ മക്കള്‍ക്ക് വേണ്ടി നീക്കി വെക്കും.
• വിദ്യാര്‍ത്ഥികളുടെ സ്വഭാവ ശുദ്ധി ഈ സ്‌കോളര്‍ഷിപ്പിന് മാനദണ്ഡമായിരിക്കും.
• അപേക്ഷകര്‍ നിലവില്‍ പഠനം തുടരുന്നവരായിരിക്കണം.
• ഡിഗ്രി കാറ്റഗറിക്ക് യുജിസി അംഗീകാരമുള്ള യൂണിവേഴ്‌സിറ്റികളില്‍ നിന്നുള്ള റഗുലറായ ബിരുദ വിദ്യാര്‍ത്ഥികളെയാണ് പരിഗണിക്കുക.

ഈ സ്‌കോളര്‍ഷിപ്പ് പദ്ധതിക്ക് 2025 മെയ് 31 വരെ അപേക്ഷിക്കാവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് pkdjillakmcc@gmail.com എന്ന ഇമെയില്‍ വഴിയോ 0500161238 എന്ന വാട്‌സ് ആപ്പ് നമ്പറിലോ ബന്ധപെടാവുന്നതാണ്

പത്രസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് ഹബീബുള്ള പട്ടാമ്പി ജന:സെക്രട്ടറി കുഞ്ഞിമുഹമ്മദ് കോട്ടോപ്പാടം ട്രഷറര്‍ ഷഹീന്‍ തച്ചമ്പാറ ഓര്‍ഗ: സെക്രട്ടറി യൂസഫലി തിരുവേഗപ്പുറ സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറിമാരായ ഹുസൈന്‍ കരിങ്കറ സക്കീര്‍ നാലകത്ത് എന്നിവര്‍ പങ്കെടുത്തു. സ്‌കോളര്‍ഷിപ്പ് പദ്ധതിയുടെ ലോഗോ പ്രകാശനവും നടന്നു ടിപി അബ്ദുസ്സലാം ത്വാഹിര്‍ നാട്യമംഗലം സുഹൈല്‍ നാട്ടുകല്‍ അബിദ് പട്ടാമ്പി സൈനുദ്ദീന്‍ മണ്ണാര്‍ക്കാട് ബാദുഷ ഒറ്റപ്പാലം മനാഫ് ഏറാടന്‍ എന്നിവര്‍ സംബന്ധിച്ചു.