രാജ്യ തലസ്ഥാനത്ത് രാഷ്ട്രീയപ്പോര് രൂക്ഷം; ബിജെപി ആരോപണങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണെന്ന് ആം ആദ്മി പാര്‍ട്ടി

SHARE

രാജ്യ തലസ്ഥാനത്ത് രാഷ്ട്രീയപ്പോര് രൂക്ഷം. ദില്ലി മുഖ്യമന്ത്രിയുടെ വസതിക്കായി കോടികള്‍ ചെലവഴിച്ചെന്ന ബിജെപിയുടെ ആരോപണത്തില്‍ വെല്ലുവിളിച്ച് ആം ആദ്മി പാര്‍ട്ടി. മുഖ്യമന്ത്രിയുടെ വസതി മാധ്യമങ്ങള്‍ക്കായി തുറന്നുനല്‍കുമെന്ന് ആം ആദ്മി പറഞ്ഞു.

അതേസമയം മുഖ്യമന്ത്രിയുടെ വസതിയില്‍ എത്തിയ ആം ആദ്മി നേതാക്കളെയും മാധ്യമങ്ങളെയും പൊലീസ് തടഞ്ഞു. ബിജെപി ആരോപണങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണെന്ന് ആം ആദ്മി പാര്‍ട്ടി തുറന്നടിച്ചു.

തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനത്തിന് പിന്നാലെ കനത്ത രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്കാണ് ദില്ലി സാക്ഷ്യം വഹിക്കുന്നത്. ദില്ലി മുഖ്യമന്ത്രിയുടെ വസതിക്ക് കോടികള്‍ ചെലവാക്കിയെന്ന ബിജെപിയുടെ ആരോപണത്തില്‍ ആം ആദ്മിയും ബിജെപിയും തമ്മില്‍ രാഷ്ട്രീയപ്പോര് രൂക്ഷമാവുകയാണ്.

മുഖ്യമന്ത്രിയുടെ വസതിയെ ചില്ലു കൊട്ടാരം എന്ന പ്രഖ്യാപിച്ച പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപിയെയും വെല്ലുവിളിച്ച ആം ആദ്മി പാര്‍ട്ടി മുഖ്യമന്ത്രിയുടെ വസതി മാധ്യമങ്ങള്‍ക്കായി തുറന്നു നല്‍കുമെന്നും പ്രഖ്യാപിച്ചിരുന്നു.

ഇതേത്തുടന്നാണ് സഞ്ജയ് സിംഗ് ഉള്‍പ്പെടെയുള്ള നേതാക്കള്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്കെത്തിയത്. ബാരിക്കേഡും ജലപീരങ്കിയും ഉള്‍പ്പെടെയുള്ള കനത്ത സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കി നേതാക്കളെയും മാധ്യമങ്ങളെയും പോലീസ് തടഞ്ഞതോടെ നേതാക്കളും പോലീസും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. പിന്നാലെ നേതാക്കള്‍ വസതിക്കു മുന്നില്‍ കുത്തിയിരുന്നു.

 

ഇപ്പോള്‍ ബിജെപി ആരോപണങ്ങളില്‍ നിന്ന് ഒളിച്ചോടുകയാണ്, ബാരിക്കേഡുകള്‍ നിരത്തി മാധ്യമങ്ങളെയും നേതാക്കളെയും വിലക്കി, മുഖ്യമന്ത്രിയുടെ വസതിക്കുള്ളിളെ ആഡംബര നീന്തല്‍ കുളവും ബാറും എവിടെയെന്ന് ആം ആദ്മി നേതാവും ദില്ലി മന്ത്രിയുമായ സൗരഭ് ഭരദ്വാജ് ചോദിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതി നിര്‍മ്മിച്ചത് 2700 കോടി ചെലവിട്ടാണെന്നും സൗരഭ് ഭരദ്വാജ് കൂട്ടിച്ചേര്‍ത്തു

കഴിഞ്ഞ ദിവസമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിയുടെ വസതിയെ ശീഷ്മഹല്‍ എന്ന് വിശേഷിപ്പിച്ചത്. മിനി ബാറുകള്‍, ഗോള്‍ഡന്‍ ടോയ്‌ലറ്റുകള്‍ നീന്തല്‍ കുളങ്ങള്‍ എന്നിങ്ങനെ ആഡംബരം നിറഞ്ഞതാണ് മുഖ്യമന്ത്രിയുടെ വസതിയെന്നായിരുന്നു മോദിയുടെ ആരോപണം.

അതേസമയം 2700 കോടി ചെലവില്‍ നിര്‍മിച്ച വസതിയില്‍ കഴിയുന്ന, 8400 കോടിയുടെ വിമാനത്തില്‍ യാത്ര ചെയ്യുന്ന, 10 ലക്ഷം രൂപയുടെ സ്യൂട്ട് ധരിക്കുന്നവരുടെ നാവില്‍ നിന്നും ഇത്തരം പരാമര്‍ശം ഉണ്ടാകുന്നത് നല്ലതല്ലെന്ന് കെജ്രിവാള്‍ തുറന്നടിച്ചു. ഫെബ്രുവരി അഞ്ചിന് വോട്ടെടുപ്പ് നടക്കുന്ന ദില്ലിയില്‍ ബിജെപിയും ആം ആദ്മിയും തമ്മില്‍ കടുത്ത ആരോപണങ്ങള്‍ ഉയര്‍ത്തി ഏറ്റുമുട്ടല്‍ തുടരുകയാണ്.