August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 30, 2026

മെയ് മാസത്തിലും ജൂണ്‍ മാസത്തിലും സ്കൂളുകള്‍ക്ക് അവധി’;വിദ്യാഭ്യാസ മന്ത്രിക്ക് കാന്തപുരത്തിന്‍റെ നിര്‍ദേശം

SHARE

തിരുവനന്തപുരം: കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് വരുത്തേണ്ട മാറ്റങ്ങളെക്കുറിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് നിര്‍ദേശങ്ങള്‍ നല്‍കി എ പി വിഭാഗം സമസ്ത നേതാവ് കാന്തപുരം എ പി അബൂബക്കര്‍ മുസലിയാര്‍. മന്ത്രിയെ വേദിയിലിരുത്തിയായിരുന്നു കാന്തപുരം നിര്‍ദേശങ്ങള്‍ മുന്നോട്ടുവച്ചത്. സ്‌കൂളിലെ വേനലവധിയില്‍ പരിഷ്‌കരണം വരുത്താമെന്ന് കാന്തപുരം വ്യക്തമാക്കി. ചൂട് കൂടുതലുള്ള മെയ് മാസത്തിലേക്കും മഴ കൂടുതലുള്ള ജൂണ്‍ മാസത്തിലേക്കും വേനലവധി മാറ്റാമെന്നായിരുന്നു കാന്തപുരത്തിന്റെ ഒരു നിര്‍ദേശം.

നിലവില്‍ വര്‍ഷത്തില്‍ മൂന്ന് എന്ന നിലയ്ക്ക് നടക്കുന്ന പരീക്ഷകള്‍ വര്‍ഷത്തില്‍ രണ്ട് എന്ന രീതിയില്‍ ക്രമീകരിക്കാമെന്നും ചര്‍ച്ച ചെയ്ത് തീരുമാനങ്ങളെടുക്കുകയാണെങ്കില്‍ തര്‍ക്കങ്ങളും പ്രതിഷേധങ്ങളും ഒഴിവാക്കാമെന്നും കാന്തപുരം പറഞ്ഞു. പരാതികളും അപേക്ഷകളും നല്‍കുമ്പോള്‍ പഠിച്ചിട്ട് പറയാമെന്നാണ് മന്ത്രി പറയുന്നത്, അത് ബുദ്ധിയുള്ളവരുടെ ലക്ഷണമാണെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു.ബിജെപിയുടെ അക്കൗണ്ട് ക്ലോസ് ചെയ്ത് നിയമസഭയിലെത്തിയ തനിക്ക് ഉസ്താദിനോട് ആരാധനയാണെന്ന് വി ശിവന്‍കുട്ടി പറഞ്ഞു. ഉസ്താദ് ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടി നില്‍ക്കും എന്നതില്‍ തര്‍ക്കമില്ലെന്നും എന്ത് മാറ്റം വരുത്തുന്നുണ്ടെങ്കിലും ചര്‍ച്ചകള്‍ നടത്തുമെന്ന് ഉറപ്പ് തരുന്നുവെന്നും ശിവന്‍കുട്ടി വ്യക്തമാക്കി.

എയ്ഡഡ്, അണ്‍ എയ്ഡഡ് മേഖലകളോട് തുല്യ സ്‌നേഹമാണ് ഉസ്താദ് കാണിക്കാറ്, എല്ലാ മേഖലകളിലും കാലഘട്ടത്തിനനുസരിച്ച് മാറ്റം വരണം എന്നതും പ്രധാനപ്പെട്ട കാര്യമാണെന്നും വി ശിവന്‍കുട്ടി പറഞ്ഞു. ഒറ്റയ്ക്ക് തീരുമാനമെടുക്കുന്നത് ഏകാധിപത്യ രീതിയാണെന്നും ശിവന്‍കുട്ടി പറഞ്ഞു. സ്‌കൂള്‍ സമയമാറ്റം, വേനലവധി കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കമ്മിറ്റിയെ നിയോഗിക്കും. എല്ലാവര്‍ക്കും സ്വീകാര്യമായ കമ്മിറ്റി തന്നെയായിരിക്കും അത്, ഭരണപക്ഷ-പ്രതിപക്ഷ വ്യത്യാസമുണ്ടാകില്ലെന്നും വി ശിവന്‍കുട്ടി പറഞ്ഞു.

സ്കൂൾ സമയം അരമണിക്കൂർ വർധിപ്പിക്കുന്നുതുമായി ബന്ധപ്പെട്ട് സർക്കാരും സമസ്തയും തമ്മിൽ ചർച്ചകൾ നടക്കുന്ന സാഹചര്യത്തിലാണ് കാന്തപുരത്തിന്‍റെയും മന്ത്രിയുടെയും പ്രതികരണങ്ങൾ നടക്കുന്നത്. സ്കൂൾ സമയം അരമണിക്കൂർ വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ടായിരുന്നു തർക്കങ്ങൾ ഉണ്ടായിരുന്നത്. ഒരു മതവിഭാഗത്തിന് വേണ്ടി മാത്രം പരിഷ്കരണത്തിൽ മാറ്റം വരുത്താൻ കഴിയില്ലെന്ന് നിലപാട് സർക്കാർ സ്വീകരിച്ചിരുന്നെങ്കിലും നിലവിൽ വിഷയത്തിൽ ചർച്ചകൾ നടക്കുകയാണ്.