ലൈംഗികാതിക്രമ കേസ്; എളമക്കര ഗ്രേഡ് എസ്ഐ മുജീബ് റഹ്മാൻ അറസ്റ്റിൽ

ലൈംഗികാതിക്രമ കേസിൽ പ്രതിയായ എളമക്കര ഗ്രേഡ് എസ്ഐ മുജീബ് റഹ്മാൻ അറസ്റ്റിൽ. കേസെടുത്തതോടെ ഇയാൾ ഒളിവിൽ കഴിയുകയായിരുന്നു. കൊച്ചി എളമക്കര പൊലീസ് സ്റ്റേഷനിൽ പരാതി നൽകാൻ എത്തിയ യുവതിയോട് ലൈംഗിക ഉദ്ദേശത്തോടുകൂടി പെരുമാറുകയും ശല്യപ്പെടുത്തുകയും ചെയ്ത കേസിലും, പത്തനംതിട്ട സ്വദേശിയെ ഡോക്ടറെ ലഹരി കേസിൽ കൊടുക്കും എന്ന് ഭീഷണിപ്പെടുത്തി ഒന്നരലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട കേസിലും പരാതി വന്നതോടുകൂടിയാണ് പൊലീസ് ഉദ്യോഗസ്ഥനായ മുജീബ് റഹ്മാൻ ഒളിവിൽ പോകുന്നത്.
വകുപ്പുതല നടപടിക്ക് പിന്നാലെ അന്വേഷണം ഊർജിതമാക്കാൻ സിറ്റി പൊലീസ് കമ്മീഷണർ നിർദേശം നൽകി. തുടർന്ന് ഇന്ന് രാവിലെ നോർത്ത് പൊലീസ് സ്റ്റേഷനിൽ മുജീബ് റഹ്മാൻ കീഴടങ്ങുകയായിരുന്നു. ഇങ്കിതത്തിന് വഴങ്ങിയില്ലെങ്കിൽ യുവതിയെ ലഹരി കേസിൽ കൊടുക്കും എന്ന് ഭീഷണിപ്പെടുത്തി എന്നാണ് പരാതി. 10 മാസത്തിലധികമായി ഭീഷണി തുടർന്നുമെന്നും യുവതിയുടെ പരാതിയിൽ ഉണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കുന്നതിനു മുന്നേ യുവതിയുടെ വിശദമായ രേഖപ്പെടുത്തണമെന്നും സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു.
മുൻപും ആരോപണങ്ങൾ നേരിട്ട മുജീബ് റഹ്മാനെ ക്രമസമാധാനം ചുമതലകളിൽ നിന്നും മാറ്റിയിരുന്നു. നിരന്തര ആരോപണങ്ങൾക്ക് പിന്നാലെ വകുപ്പുതല റിപ്പോർട്ടുകളും മുജീബ് റഹ്മാന് എതിരായിരുന്നു. ലഹരി കേസിലെ പ്രതികളുടെ കോൺടാക്ട് ലിസ്റ്റിൽ പത്തനംതിട്ട സ്വദേശിയായ ഡോക്ടറുടെ നമ്പർ ഉണ്ട് എന്ന് പറഞ്ഞായിരുന്നു കൈക്കൂലി ആവശ്യപ്പെട്ടത്. സേനക്ക് കളങ്കം ഉണ്ടാക്കുന്ന ഇത്തരം പ്രവർത്തികൾ അനുവദിക്കില്ലെന്നും സിറ്റി പൊലീസ് കമ്മീഷണർ പറഞ്ഞു. വിശദമായ ചോദ്യം ചെയ്യലിനൊപ്പം ഇയാളെ കോടതിയിൽ ഹാജരാക്കും.

