സർക്കാരിൽ നിന്ന് ക്ഷേത്രങ്ങളെ മോചിപ്പിക്കണം, ഉത്തരേന്ത്യയിൽ ബജരംഗ്ദൾ എപ്രകാരമാണോ അതുപോലെ കേരളത്തിലും പ്രവർത്തിക്കും’; കേരള വിശ്വ ഹിന്ദു പരിഷത്ത്

SHARE

രാജ്യമെമ്പാടുമായി മതപരിവർത്തന നിയമം വരണമെന്ന് വിശ്വ ഹിന്ദു പരിഷത്ത്. രാജ്യത്ത് 11 സംസ്ഥാനങ്ങളിലാണ് മതപരിവർത്തനം നിരോധന നിയമം ഉള്ളത്. മതപരിവർത്തനത്തിനെതിരെ രാജ്യമാകെ ഏകീകൃത നിയമം വരണമെന്നും വിശ്വ ഹിന്ദു പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി അനിൽ വിളയിൽ ആവശ്യപ്പെട്ടു.

കേരളവും അതിൻറെ പരിധിയിൽ വരണം. ഘർ വാപ്പസി കേരളത്തിൽ വ്യാപിപ്പിക്കും. ബജരംഗ്ദൾ ദുർഗ വാഹിനി പ്രവർത്തനവും കേരളത്തിൽ വ്യാപകമാക്കും. കേരളത്തിൽ 70 താലൂക്കുകളിൽ മതപരിവർത്തനം നടക്കുന്നുണ്ട്. 70 താലൂക്കുകളിൽ VHP പ്രതിനിധികളെ നിയോഗിക്കുമെന്നും അനിൽ വിളയിൽ ആവശ്യപ്പെട്ടു.

ഹൈന്ദവ ആരാധനാലയങ്ങളിലെ ബാഹ്യ ഭരണം അവസാനിപ്പിക്കണം. ഉത്തരേന്ത്യയിൽ ബജരംഗ്ദളും ദുർഗ്ഗാവാഹിനിയും പ്രവർത്തിക്കുന്നത് എപ്രകാരമാണോ അതുപോലെ കേരളത്തിലും പ്രവർത്തിക്കും. കേരളത്തിൽ വ്യാപകമായി നിർബന്ധിത മതപരിവർത്തനം ഉണ്ട്. ക്രൈസ്തവ പുരോഹിതരും കന്യാസ്ത്രീകളും എന്തുകൊണ്ട് മുസ്ലിം സമുദായത്തിലേക്ക് സേവനത്തിലേക്ക് പോകുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.

ഛത്തീസ്ഗഡിൽ മതപരിവർത്തനം ഉണ്ട്. നിയമപരമായി കേസിൽ നിന്ന് മോചിതരാകുമെങ്കിൽ ആയിക്കോട്ടെ. ഛത്തീസ്ഗഡിലെ മലയാളി കന്യാസ്ത്രീകൾ തെറ്റ് ചെയ്തിട്ടുണ്ട്. അവർ ശിക്ഷിക്കപ്പെടണം. സ്വാഭാവികമായ നടപടിക്രമങ്ങളാണ് ഉണ്ടായത്. ഇത്തരം സംഭവങ്ങളിൽ കേരളത്തിലും ശക്തമായി ഇടപെടാൻ ബജംഗദളിനും ദുർഗ്ഗാവാഹിനിക്കും നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് അനിൽ വിളയിൽ പറഞ്ഞു.