‘കോൺഗ്രസിന്റെയും ലീഗിന്റെയും പിന്തുണ താങ്ങായി, തണലായി, രക്ഷാകവചമായി; പാണക്കാടെത്തിയത് നന്ദി പറയാൻ’- ജി സുധാകരൻ.

മലപ്പുറം: അമ്പലപ്പുഴയിലെ നിയുക്ത എംഎൽഎ ജി സുധാകരൻ പാണക്കാട്ടെത്തി. മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളെയും ദേശീയ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയെയും പൊന്നാട അണിയിച്ചു. തെരഞ്ഞെടുപ്പിൽ നൽകിയ പിന്തുണയ്ക്ക് നന്ദി പറയാനാണ് പാണക്കാട് എത്തിയതെന്നും സാദിഖലി തങ്ങളുടെയും കുഞ്ഞാലിക്കുട്ടിയുടെയും ഇടപെടൽ തെരഞ്ഞെടുപ്പിൽ തനിക്ക് സഹായകമായി എന്നും ജി സുധാകരൻ പറഞ്ഞു. സെക്യുലറായ മതന്യൂനപക്ഷമാണ് മുസ്ലിം ജനവിഭാഗമെന്നും അമ്പലപ്പുഴയിൽ തനിക്കെതിരെ മത്സരിച്ച മുസ്ലിം നാമധാരി പരാജയപ്പെട്ടത് അതിന്റെ തെളിവാണെന്നും ജി സുധാകരൻ പറഞ്ഞു. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘തങ്ങളെയും കുഞ്ഞാലിക്കുട്ടി സാഹിബിനെയും സുഹൃത്ത് ഷംസുദ്ദീന്‍ എംഎല്‍എയെയും കാണാനാണ് വന്നത്. നന്ദി പറയാനാണ് വന്നത്. അമ്പലപ്പുഴയില്‍ തെരഞ്ഞെടുപ്പ് സമയത്ത് തങ്ങൾ അവർകളും കുഞ്ഞാലിക്കുട്ടി സാഹിബും പലതവണ വിളിച്ച് കാര്യങ്ങൾ ഉഷാറാക്കി. വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കാനായി. അതിന് ഈ കുടുംബത്തിന്റെ പിന്തുണ വലുതാണ്. നന്ദി പറയാനാണ് വന്നത്. സെക്യുലറായ മതന്യൂനപക്ഷമാണ് മുസ്ലിം ജനവിഭാഗമെന്നത് നേരത്തെ തന്നെ തെളിഞ്ഞിട്ടുളളതാണ്. എനിക്കെതിരെ മത്സരിച്ചത് മുസ്ലിം നാമധാരിയാണ്. അപ്പോഴാണ് എനിക്ക് ഏറ്റവും വലിയ ഭൂരിപക്ഷം ലഭിച്ച ഫലംവന്നത്. അമ്പലപ്പുഴയില്‍ മാത്രമല്ല കേരളത്തിലുടനീളം സെക്യുലറായ മതവിഭാഗമാണ് മുസ്ലിം ജനവിഭാഗം. സഹായിച്ചവരെയൊക്കെ ഓര്‍മ്മിപ്പിക്കേണ്ടതുണ്ട്. അതിനായാണ് വന്നത്’- ജി സുധാകരൻ പറഞ്ഞു.താന്‍ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കുമ്പോള്‍ ആരുടെയെങ്കിലും പിന്തുണയുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും പെട്ടെന്നാണ് പെട്ടെന്നാണ് കോണ്‍ഗ്രസും ലീഗും പിന്തുണ പ്രഖ്യാപിച്ചതെന്നും ജി സുധാകരൻ പറഞ്ഞു. ‘അത് വലിയ പിന്തുണയായി. താങ്ങായി. തണലായി. അതൊരു രക്ഷാകവചമായി. എല്ലാ പ്രവര്‍ത്തനവും കോണ്‍ഗ്രസും മുസ്ലിം ലീഗും നടത്തി. എനിക്കൊരു പോസ്റ്റര്‍ പോലും ഒട്ടിക്കാന്‍ ആരെയും ചുമതലപ്പെടുത്തേണ്ടിവന്നില്ല. ഏറ്റവും കുറവ് തെരഞ്ഞെടുപ്പ് ചിലവ് എനിക്കായിരിക്കും. ചെലവായ തുകയുടെ 85 ശതമാനവും കോണ്‍ഗ്രസാണ് ചെലവഴിച്ചത്. തെരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിക്കണം എന്ന് വാശിയുണ്ടായിരുന്നു’- ജി സുധാകരൻ പറഞ്ഞു.

