അയ്യപ്പ സംഗമത്തിൽ രാഷ്ട്രീയമില്ല; വിശ്വാസത്തിനോ വിശ്വാസികൾക്കോ എതിരെ ഒന്നും കമ്മ്യൂണിസ്റ്റ് പാർട്ടി ചെയ്തിട്ടില്ല”; ടി പി രാമകൃഷ്ണൻ

ആഗോള അയ്യപ്പ സംഗമത്തിന് രാഷ്ട്രീയമില്ലെന്നും വിശ്വാസികൾക്കോ വിശ്വാസത്തിനൊ എതിരെ ഒന്നും കമ്മ്യൂണിസ്റ്റ് പാർട്ടി ചെയ്തിട്ടില്ലെന്നും എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ.
സിപിഐ എം വിശ്വാസികൾക്ക് എതിരെന്ന് പ്രചരിപ്പിച്ച് ചിലർ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ശബരിമല വിഷയത്തിൽ സി പി ഐ എമ്മിന് ഇരട്ടത്താപ്പ് ഇല്ല. സിപിഐ എമ്മിന് ഒരു നിലപാട് മാത്രമേ ഉള്ളൂ. നേരത്തെയും ആ നിലപാടാണ് സ്വീകരിച്ചത്. ഇപ്പോഴത്തെ നിലപാടും മുൻ നിലപാട് തന്നെ. മറിച്ചുള്ള വ്യഖ്യാനം ശരിയല്ല എന്നും അദ്ദേഹം മാധ്യമങ്ങളോടായി പറഞ്ഞു.അതേസമയം ആഗോള അയ്യപ്പ സംഗമത്തിൽ വർഗീയവാദികൾക്ക് ഒപ്പം അല്ല വിശ്വാസികൾക്കൊപ്പം ആണ് സിപിഐഎം എന്ന് എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. സംസ്ഥാന സർക്കാർ നടത്തുന്ന അയ്യപ്പ സംഗമത്തിന് ലോകത്താകമാനം ഉള്ള അയ്യപ്പഭക്തരുടെ അംഗീകാരം ലഭിച്ചുവെന്നും അദ്ദേഹം പറഞ്ഞു. രാഷ്ട്രീയമായ ഉദ്ദേശത്തോടുകൂടി മതത്തെയും വിശ്വാസത്തെയും കൈകാര്യം ചെയ്യുന്നവരാണ് വർഗീയവാദികൾ. അയ്യപ്പ സംഗമത്തിൽ വ്യത്യസ്തമായ നിലപാട് സ്വീകരിക്കുന്നവർ വർഗീയവാദികളാണ് എന്നും അദ്ദേഹം പ്രതികരിച്ചു.
ശബരിമല കേസിൽ സുപ്രീംകോടതിയിൽ കൊടുത്ത സത്യവാങ്മൂലം പിൻവലിക്കണം എന്നുള്ളതല്ല ഇപ്പോൾ ചർച്ച ചെയ്യേണ്ടത്. കോടതിയുടെ പരിഗണനയിലിരിക്കുന്ന യുവതി പ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തിൽ അഭിപ്രായം പറയേണ്ട കാര്യമില്ല. നിലപാടുകളോട് യോജിച്ചാണ് ഇപ്പോൾ തങ്ങൾ പ്രവർത്തിക്കുന്നത് എന്നും ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.


