യുഡിഎഫ് മന്ത്രിസഭയിൽ വനിതകൾക്ക് പരിഗണന നൽകണം: കെ അജിത

തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയിൽ വനിതകൾക്ക് പരിഗണന നൽകണമെന്ന് സാമൂഹിക പ്രവർത്തക കെ അജിത. രണ്ട് വനിത എംഎൽഎമാർക്കെങ്കിലും മന്ത്രി സ്ഥാനം നൽകണമെന്നും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനമല്ല ഏൽപ്പിക്കേണ്ടതെന്നും അജിത അഭിപ്രായപ്പെട്ടു. ഇക്കാര്യത്തിൽ കോൺഗ്രസ് പുനർ ആലോചന നടത്തണമെന്നും പുത്തരിയിൽ തന്നെ കല്ലുകടി ഉണ്ടാകരുതെന്നും അവർ പറഞ്ഞു.വനിതാ ശിശുക്ഷേമ വകുപ്പ് വനിത എംഎൽഎയെ ഏൽപ്പിക്കണമെന്നും ഘടകക്ഷിക്ക് നൽകരുതെന്നും അവർ കൂട്ടിച്ചേർത്തു. സ്ത്രീകളുടെ അവകാശത്തെക്കുറിച്ച് മനസ്സിലാകുക കോൺഗ്രസിനാണെന്നും അവർ പറഞ്ഞു.അതേസമയം വി ഡി സതീശൻ മന്ത്രിസഭയിൽ മുസ്ലീം ലീഗിന് അഞ്ച് മന്ത്രിമാർ തന്നെ. പി കെ കുഞ്ഞാലിക്കുട്ടി, പി കെ ബഷീർ, കെ എം ഷാജി, എൻ ഷംസുദ്ദീൻ, വി ഇ അബ്ദുൾ ഗഫൂർ എന്നിവർ മന്ത്രിമാരാകും. പട്ടിക നിയുക്ത മുഖ്യമന്ത്രിക്ക് കൈമാറി. അന്തിമ പ്രഖ്യാപനം വൈകിട്ട് ഉണ്ടാകുമെന്ന് മുസ്ലിം ലീഗ് അധ്യക്ഷൻ സാദിഖലി തങ്ങൾ പ്രതികരിച്ചു. കുറ്റ്യാടി എംഎൽഎ പാറക്കൽ അബ്ദുള്ള അവസാന നിമിഷം പട്ടികയിൽ നിന്നും ഒഴിവായി. പകരം പി കെ ബഷീർ ഇടംപിടിക്കുകയായിരുന്നു.അബ്ദുൾ ഗഫൂറിനെ ഒഴിവാക്കി എ കെ എം അഷ്റഫിനെ മന്ത്രിയാക്കണമെന്ന ആവശ്യം മുന്നോട്ടുവെച്ചെങ്കിലും പരിഗണിക്കപ്പെട്ടില്ല. കാസർകോട് ജില്ലയിൽ നിന്നുള്ള പ്രതിനിധിയായി എകെഎം അഷ്റഫിനെ മന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് പരസ്യമായി പ്രവർത്തകർ രംഗത്തെത്തിയിരുന്നു.

