June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 16, 2026

വാഹനാപകടം: മരണം സംഭവിച്ചാൽ ഇനി കുരുക്ക് മുറുകും; വാഹനം വെറുതെ വിട്ടുകിട്ടില്ല, ഡ്രൈവർക്ക് നിർബന്ധിത പരിശീലനമേർപ്പെടുത്തും.

SHARE

കോ‍ഴിക്കോട്: റോഡിൽ തോന്നിയ പോലെ വാഹനം പായിക്കുന്നവർ ജാഗ്രതൈ. അപകടം നടന്നാലുള്ള നടപടികൾ കർശനമാക്കി ട്രാഫിക് പൊലീസ്. നിങ്ങളുടെ വാഹനമിടിച്ച് ആർക്കെങ്കിലും മരണം സംഭവിച്ചാൽ ഡ്രൈവർക്കും വാഹന ഉടമയ്ക്കും കുരുക്ക് മുറുകും. ഡ്രൈവർക്ക് നിർബന്ധിത പരിശീലനം നൽകാനാണ് തീരുമാനം. ഡ്രൈവർ മോട്ടർ വാഹന വകുപ്പിന്റെ എടപ്പാൾ ട്രെയിനിങ് സെന്ററിലെ അഞ്ച് ദിവസത്തെ പരിശീലനത്തിൽ നിർബന്ധമായും പങ്കെടുക്കണം.

ഇവിടെ നിന്നും സർട്ടിഫിക്കറ്റ് കിട്ടിയതിന് ശേഷം മാത്രമേ അപകടം വരുത്തിയ വാഹനം അധികൃതർ വിട്ടുനൽകുകയുള്ളു. പുതിയ മാറ്റങ്ങൾ സംബന്ധിച്ച് എല്ലാ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർമാർക്കും എസ്എച്ച്ഒമാർക്കും ട്രാഫിക് അസിസ്റ്റന്റ് കമ്മിഷണർ ഓഫീസിൽ നിന്നും നിർദേശം നൽകിയിട്ടുണ്ട്.

മത്സരയോട്ടം നടത്തുന്ന സ്വകാര്യ ബസുകൾക്കും കർശന നടപടികൾ നേരിടേണ്ടി വരും. സ്വകാര്യ ബസ് തട്ടി മരണം സംഭവിച്ചാലും ഡ്രൈവർ പരിശീലനത്തിൽ പങ്കെടുക്കേണ്ടി വരും. നിലവിലെ 2 ദിവസം കൊണ്ട് നടപടി പൂർത്തിയാക്കി വാഹനം തിരികെ നൽകുന്ന നടപടി ഇനിമുതൽ ഉണ്ടാകില്ല. ഡ്രൈവറുടെ പരിശീലനം കഴിഞ്ഞിട്ടേ ബസ് വിട്ടു നൽകാൻ പാടുള്ളൂ എന്നും നിർദേശത്തിലുണ്ട്.

വാഹനാപകടങ്ങളിൽ സംഭവിക്കുന്ന മരണനിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ മാറ്റങ്ങൾ. കോ‍ഴിക്കോട് സിറ്റി പരിധിയിൽ മാത്രം ഈ മാസം നാലുപേർ മരിച്ചിരുന്നു. റോഡ് നിയമ ലംഘനവുമായി ബന്ധപ്പെട്ട് പൊലീസും എംവിഡിയും പിഴ ഈടാക്കുന്നത് ശക്തമായി തുടരുന്നുണ്ട്. പിഴ അടയ്ക്കാത്തവർക്കെതിരെ കഴിഞ്ഞയാഴ്ച മുതൽ നടപടി ശക്തമാക്കിയിരുന്നു.