May 2026
M T W T F S S
 123
45678910
11121314151617
18192021222324
25262728293031
May 6, 2026

ക്രൂയിസ് കപ്പലിലെ മരണങ്ങള്‍ക്ക് പിന്നിലെ ഹന്താ വൈറസ്: കരയിലും പടരുമോ ? അറിയാം വിശദമായി

SHARE

ആഗോള തലത്തില്‍ ആശങ്കയായി നിലനില്‍ക്കുകയാണ് ക്രൂയിസ് കപ്പലില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഹന്താ വൈറസ് ബാധ. അര്‍ജന്റീനയില്‍നിന്ന് അന്റാര്‍ട്ടിക്കയിലേക്ക് പോകുകയായിരുന്ന കപ്പലില്‍ ഹന്താ വൈറസ് ബാധയെത്തുടര്‍ന്ന് മൂന്ന് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ വിഷയത്തില്‍ ലോകാരോഗ്യ സംഘടന അടക്കം ഇടപെട്ടിട്ടുണ്ട്. നിലവില്‍ ക്രൂയിസ് കപ്പലിലാണ് വൈറസ് ഭീഷണി നിലനില്‍ക്കുന്നത്. എന്നാല്‍ കടലില്‍നിന്ന് കരയിലേക്ക് ഹന്താ വൈറസ് പടരുമോ എന്നാണ് ലോകം ആശങ്കയോടെ നോക്കുന്നത്. ഇതേക്കുറിച്ച് പരിശോധിക്കാം.

നിലവില്‍ ആഫ്രിക്കന്‍ രാജ്യമായ കേപ് വെര്‍ഡയ്ക്ക് സമീപം നങ്കൂരമിട്ടിരിക്കുകയാണ് 150ഓളം യാത്രക്കാരുള്ള കപ്പല്‍. വൈറസ് ബാധ പടരാതിരിക്കാന്‍ കോവിഡ് കാലത്തെ പോലെ യാത്രക്കാരെ ഐസൊലേഷനില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. കൊറോണ വൈറസ് പോലെ ഹന്താ വൈറസ് പടര്‍ന്നുപിടിക്കുമോയെന്നാണ് ആശങ്ക. എന്നാല്‍ അത്തരമൊരു ആശങ്ക വേണ്ടെന്നാണ് ആരോഗ്യവൃത്തങ്ങള്‍ പറയുന്നു. കൊറോണ വൈറസ് വായുവിലൂടെ പകരുമ്പോള്‍ എലികളുമായുള്ള സമ്പര്‍ക്കത്തിലൂടെയാണ് ഹന്താ വൈറസ് പിടിപെടുന്നത്. രോഗം ബാധിച്ച എലികളുടെ വിസര്‍ജ്യങ്ങളിലൂടെയോ അവയുടെ സ്രവങ്ങള്‍ കലര്‍ന്ന വസ്തുക്കളുമായി ഇടപഴകുമ്പോഴോ ആണ് വൈറസ് മനുഷ്യശരീരത്തിലേക്ക് പ്രവേശിക്കുക.

അതേസമയം കൊറോണ വൈറസിനേക്കാളും അപകടകാരിയാണ് ഹന്താ വൈറസ്. രോഗം ബാധിച്ചാല്‍ രക്ഷപ്പെടാനുള്ള സാധ്യത കുറവാണ്. ഹന്താ വൈറസ് ബാധിച്ചവരില്‍ 50 ശതമാനം വരെയാണ് മരണനിരക്ക്. യഥാസമയം വിദഗ്ധ വൈദ്യസഹായം ലഭിച്ചില്ലെങ്കില്‍ ജീവന്‍ നഷ്ടമാകാന്‍ ഇടയാകും. വായുവിലൂടെ മനുഷ്യരിലേക്ക് അതിവേഗം പടരുന്നതാണ് കൊറോണ വൈറസ്. എന്നാല്‍ ഹന്താ വൈറസ് ഈ രീതിയില്‍ പടരില്ലെങ്കിലും എലികളുമായി സമ്പര്‍ക്കമുണ്ടായാല്‍ രോഗം ബാധിക്കാനുള്ളസാധ്യത വളരെ ഏറെയാണ്.പനി, തലവേദന, വിറയല്‍, ശരീരവേദന എന്നിവയാണ് ഹന്താ വൈറസ് ബാധയുടെ ലക്ഷണം. രൂക്ഷമായാല്‍ ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും. നിലവില്‍ ഹന്താ വൈറസിനു മരുന്നോ വാക്‌സിനോ വികസിപ്പിച്ചിട്ടില്ല. അതിനാല്‍ എലികളുമായുള്ള സമ്പര്‍ക്കം ഒഴിവാക്കാനാണ് പ്രതിരോധമാര്‍ഗമായി ആരോഗ്യവിദഗ്ധര്‍ നിര്‍ദ്ദേശിക്കുന്നത്.