‘ഇഡി റെയ്ഡ് ഹൈക്കോടതി എടുത്ത തീരുമാനപ്രകാരം; തിരഞ്ഞെടുപ്പിൽ തോറ്റപ്പോൾ അരാജകത്വം ഉണ്ടാക്കാൻ ശ്രമം’; വി മുരളീധരൻ

SHARE

ഹൈക്കോടതി എടുത്ത തീരുമാനപ്രകാരമാണ് പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡെന്ന് വി മുരളീധരൻ എംഎൽഎ. കേസ് അന്വേഷണത്തെ എങ്ങനെ വേട്ടയാടലെന്ന് പറയാനാകുമെന്നും വി മുരളീധരൻ ചോദിച്ചു. ഒരിക്കലും തിരിച്ചു വരാത്ത പാർട്ടിക്ക് വേണ്ടി കോൺ​ഗ്രസുമായി ഡീൽ ഉണ്ടാക്കാൻ നരേന്ദ്രമോഡിക്ക് വേറെ പണിയില്ലേയെന്നും വി മുരളീധരന്റെ പരിഹാസം.കേസ് അന്വേഷണം എങ്ങനാ വേട്ടയാകുമെന്നും അവർക്ക് എന്തോക്കയോ ഭയക്കാൻ ഉണ്ടെന്നും വി മുരളീധരൻ പറഞ്ഞു. തിരഞ്ഞെടുപ്പിൽ തോറ്റപ്പോൾ അരാജകത്വം ഉണ്ടാക്കാനാണ് ശ്രമിക്കുന്നത്. ഇഡ‍ിയോട് പോയി 12 ഇടത്ത് റെയ്ഡ് ചെയ്യ് എന്ന് പറഞ്ഞാൽ അവർ പോയി ചെയ്യില്ല. കേന്ദ്ര ഭരണത്തിന്റെ ഭാഗമായി സിപിഐഎം ഇതുവരെ ഇരുന്നിട്ടില്ല, അതുകൊണ്ടാണ് അവർ ഇങ്ങനെ ഒക്കെ പറയുന്നത്. അറിയാത്ത കാര്യങ്ങൾ പറയരുതെന്ന് വി മുരളീധരൻ പറഞ്ഞു.പിണറായി വിജയന്റെ കണ്ണൂരിലെയും തിരുവനന്തപുരത്തെയും വീടുകൾ ഉൾപ്പെടെ പന്ത്രണ്ട് ഇടങ്ങളിൽ ഇ.ഡി റെയ്ഡ് പുരോ​ഗമിക്കുകയാണ്. രാവിലെ ആറിന് തുടങ്ങിയ പരിശോധന ആറ് മണിക്കൂർ പിന്നിട്ടു. 2017-2020 കാലളവിൽ CMRL കമ്പനിയിൽ നിന്ന് വീണ ടിയ്ക്കും കമ്പനിയായ എക്സാലോജിക്കിനും 1.72 കോടി ലഭിച്ചെന്ന് ആദായനികുതി വകുപ്പ് കണ്ടെത്തിയിരുന്നു. ലഭിക്കാതിരുന്ന സേവനങ്ങൾക്കാണ് വീണയ്ക്ക് പണം നൽകിയതെന്നും ഇത് ഉന്നത വ്യക്തിയുമായുള്ള ബന്ധം പരിഗണിച്ചാണെന്നുമുള്ള ആദായനികുതി വകുപ്പിന്റെ കണ്ടെത്തലാണ് കേസിന് അടിസ്ഥാനം. CMRL-എക്സാലോജിക് മാസപ്പടി കേസിൽ അന്വേഷണത്തിന് തടസ്സമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇ. ഡിയുടെ നടപടി.