August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 27, 2026

മദ്യനയക്കേസ്: ഇഡി എതിർ സത്യവാങ്മൂലം സമർപ്പിച്ചില്ല; കവിതയുടെ ജാമ്യഹർജി പരിഗണിക്കുന്നത് മാറ്റി

SHARE

ന്യൂഡല്‍ഹി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിആര്‍എസ് നേതാവ് കെ കവിതയുടെ ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് മാറ്റിവെച്ച് സുപ്രീം കോടതി. കവിതയുടെ ജാമ്യാപേക്ഷയില്‍ സുപ്രീം കോടതി ആവശ്യപ്പെട്ട മറുപടി വ്യാഴാഴ്ച നല്‍കാമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇഡി) അറിയിച്ചതിനെ തുടര്‍ന്നാണ് സുപ്രീം കോടതി ജാമ്യഹര്‍ജി മാറ്റിവെച്ചത്. ജാമ്യഹര്‍ജി പരിഗണിക്കുന്നത് ഓഗസ്റ്റ് 27ലേക്കാണ് മാറ്റിയത്. കേസില്‍ ജാമ്യം നിഷേധിച്ച ഡല്‍ഹി ഹൈക്കോടതിയുടെ വിധിയെ ചോദ്യം ചെയ്തായിരുന്നു കവിത സുപ്രീം കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ബി ആര്‍ ഗവായ്, കെ വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യ ഹര്‍ജി പരിഗണിച്ചത്. അതേസമയം സിബിഐയുടെ എതിര്‍ സത്യവാങ്മൂലം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്ന് ഇഡിയ്ക്കും സിബിഐയ്ക്കും വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ് വി രാജു പറഞ്ഞു. തുടര്‍ന്ന് ഇഡിയുടെ എതിര്‍ സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ രണ്ട് ദിവസത്തെ അവധി ചോദിക്കുകയായിരുന്നു. ഡല്‍ഹി മദ്യനയക്കേസില്‍ ജാമ്യം തേടി കവിത സുപ്രീം കോടതിയെ സമീപിച്ചപ്പോള്‍ തന്നെ സുപ്രീം കോടതി രണ്ട് ഏജന്‍സികള്‍ക്കും നോട്ടീസ് അയച്ചിരുന്നു. എന്നാല്‍ അഞ്ച് മാസമായി കവിത ജയിലിലാണെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോത്തഗി വാദിച്ചു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെയും ആംആദ്മി പാര്‍ട്ടി നേതാവ് മനീഷ് സിസോദിയുടെയും കേസിലെ സുപ്രീം കോടതി വിധികളും ഉത്തരവുകളും ഉദ്ധരിച്ചാണ് റോത്തഗി കവിതയുടെ ജാമ്യത്തിന് വേണ്ടി വാദിച്ചത്. സുപ്രീം കോടതി ഇടക്കാല ജാമ്യം നല്‍കിയതും, മനീഷ് സിസോദിയയ്ക്ക് ജാമ്യം നല്‍കിയതും റോത്തഗി ചൂണ്ടിക്കാട്ടി. മാര്‍ച്ച് 15നാണ് ഇഡി കവിതയെ അറസ്റ്റ് ചെയ്തത്. ഏപ്രില്‍ 11ന് സിബിഐയും കവിതയെ കസ്റ്റഡിയിലെടുത്തു. കെ കവിത, രാഗവ് മകുന്ത, എം എസ് റെഡ്ഡി, ശരത് റെഡ്ഡി എന്നിവരുടെ പങ്കാളിത്തത്തിലുള്ള സൗത്ത് ഗ്രൂപ്പ് എഎപിയുടെ വിജയ് നായര്‍ക്ക് 100 കോടി നല്‍കിയതെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്. കവിതയുടെ നീക്കങ്ങളെല്ലാം കേസില്‍ പ്രതിയായ അരുണ്‍ രാമചന്ദ്രനെ മുന്‍നിര്‍ത്തിയായിരുന്നു. ഇവരുടെ ഇന്തോ സ്പിരിറ്റ് കമ്പനിയില്‍ 65 ശതമാനം ഓഹരി പങ്കാളിത്തം കവിതയ്ക്കുണ്ടെന്നാണ് ഇഡിയുടെ കണ്ടെത്തല്‍.100 കോടി കോഴ നല്‍കിയ സൗത്ത് ഗ്രൂപ്പിന് മദ്യവിതരണത്തിനുള്ള മൊത്തവ്യാപാര അനുമതിയും ഒട്ടേറെ റീട്ടെയില്‍ സോണുകളും അനുവദിച്ചുകിട്ടിയെന്നും ഇഡി പറയുന്നു. എന്നാല്‍ കവിതയെ അറസ്റ്റ് ചെയ്തതിന് പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങളാണെന്നാണ് കവിതയുടെ സഹോദരനും മുന്‍ തെലങ്കാന മന്ത്രിയുമായ കെടി രാമറാവു ആരോപിച്ചത്.