ജനവാസമേഖലയിൽ ഇറങ്ങിയ കൂറ്റൻ കാട്ടുപോത്തിനെ മയക്കുവെടി വച്ച് പിടികൂടി.

ജനവാസമേഖലയിൽ ഇറങ്ങിയ കൂറ്റൻ കാട്ടുപോത്തിനെ മയക്കുവെടി വച്ച് പിടികൂടി. കൂടാളി ചിത്രാരിയിൽ വച്ചാണ് ഉച്ചയ്ക്ക് 12 മണിയോടെ മയക്കുവെടി വച്ചത്.
കാട്ടുപോത്തിനെ ആറളം വന്യജീവി സങ്കേതത്തിലേക്ക് മാറ്റാനാണ് വനം വകുപ്പിന്റെ നീക്കം.
ഏതാനും ദിവസങ്ങളായി മട്ടന്നൂരിലെ ജനവാസ മേഖലയിൽ ഭീഷണിയായി ചുറ്റിത്തിരിയുകയായിരുന്നു കാട്ടുപോത്ത്.വെള്ളിയാഴ്ച വൈകിട്ട് മയക്കുവെടി വയ്ക്കാനുള്ള സംവിധാനങ്ങൾ ഒരുക്കിയെങ്കിലും രാത്രിയായതോടെ സാധിക്കാതെ വന്നു. വ്യാഴാഴ്ച രാത്രി എട്ട് മണി മുതലാണ് കിളിയങ്ങാട്ട് കാട്ടുപോത്തിനെ കണ്ടത്.കിളിയങ്ങാട് മേറ്റടി റോഡിലൂടെ നീങ്ങിയ കാട്ടുപോത്ത് വെള്ളിയാംപറമ്പ് കിൻഫ്ര പാർക്കിനായി ഏറ്റെടുത്ത സ്ഥലത്ത് നിലയുറപ്പിക്കുകയായിരുന്നു.
വിവരമറിയിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ എത്തിയെങ്കിലും സമീപത്ത് വനം ഇല്ലാത്തതിനാൽ കാട്ടുപോത്തിനെ തുരത്താൻ സാധിക്കാത്ത സാഹചര്യമായിരുന്നു. തുടർന്നാണ് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അനുമതിയോടെ മയക്കുവെടി വച്ച് പിടികൂടാൻ തീരുമാനിച്ചത്.
വെള്ളയാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെയാണ് മയക്കുവെടി വയ്ക്കാൻ ഉത്തരവ് വന്നത്. ക്രെയിൻ ഉൾപ്പെടെയുള്ള ക്രമീകരണങ്ങൾ ഒരുക്കിയെങ്കിലും ഇരുട്ടിയതോടെ ഇന്നലെ വെടിവയ്ക്കേണ്ടെന്ന് തീരുമാനിക്കുകയായിരുന്നു.
ജനവാസകേന്ദ്രത്തിലൂടെ കാട്ടുപോത്ത് ചുറ്റിത്തിരിഞ്ഞെങ്കിലും ആരെയും ആക്രമിക്കുകയോ വലിയ നാശനഷ്ടം ഉണ്ടാക്കുകയോ ചെയ്തില്ല. വെറ്ററിനറി ഡോക്ടർ ഇല്യാസ് മയക്കുവെടി വയ്ക്കാൻ നേതൃത്വം നൽകി.


