August 2026
M T W T F S S
 12
3456789
10111213141516
17181920212223
24252627282930
31  
August 25, 2026

വേര്‍സറ്റൈല്‍ നടനത്തിന്റെ റഫറന്‍സ് പുസ്തകം; മലയാളത്തിന്റെ മഹാനടന്‍ തിലകന്‍ വിടവാങ്ങിയിട്ട് 13 വര്‍ഷം

SHARE

മലയാളത്തിന്റെ മഹാനടന്‍ തിലകന്‍ വിടവാങ്ങിയിട്ട് ഇന്നേയ്ക്ക് പതിമൂന്ന് വര്‍ഷം. അഭിനയ മികവുകൊണ്ടും വേഷങ്ങളുടെ വൈവിധ്യം കൊണ്ടും മലയാളികളുടെ ഹൃദയത്തില്‍ ഇന്നും നിറഞ്ഞുനില്‍ക്കുന്ന അഭിനേതാവാണ് തിലകന്‍. പെരുന്തച്ചനിലെ രാമന്‍ എന്ന കഥാപാത്രം തിലകന് നേടിക്കൊടുത്ത വിശേഷണമാണ് അഭിനയകലയിലെ പെരുന്തച്ചന്‍ എന്നത്. മലയാളിയെ ആഴത്തില്‍ സ്പര്‍ശിച്ച കഥാപാത്രമായിരുന്നു അത്. അഭിനയ മികവില്‍ ലോകനിലവാരത്തിലുള്ള നടനായിരുന്നു തിലകന്‍. സ്ഫടികത്തിലെ ചാക്കോ മാഷെ സിനിമയുള്ളിടത്തോളം മലയാളികള്‍ക്ക് മറക്കാനാകില്ല. മോഹന്‍ലാല്‍-തിലകന്‍ ജോഡി ഒന്നിച്ചപ്പോഴൊക്കെ മറക്കാനാകാത്ത അഭിനയമുഹൂര്‍ത്തങ്ങള്‍ പിറന്നു.

നമ്മുക്ക് പാര്‍ക്കാന്‍ മുന്തരിത്തോപ്പിലെ വില്ലന്‍ കഥാപാത്രത്തെ വെറുക്കാത്ത മലയാളികളുണ്ടാകില്ല. വില്ലന്‍ കഥാപാത്രങ്ങളും കോമഡി റോളുകളും തിലകന് ഒരുപോലെ വഴങ്ങിയിരുന്നു. പട്ടണപ്രവേശത്തിലെ അനന്തന്‍ നമ്പ്യാരും സന്മനസുള്ളവര്‍ക്ക് സമാധാനത്തിലെ ദാമോദര്‍ ഭായിയും പ്രേക്ഷകരെ കുറച്ചൊന്നുമല്ല ചിരിപ്പിച്ചത്. നാടകങ്ങളിലൂടെ അഭിനയരംഗത്തെത്തിയ തിലകന്‍ കെപിഎസിയിലും കാളിദാസ കലാകേന്ദ്രത്തിലും ഉള്‍പ്പെടെ നിരവധി നാടകസമിതികളില്‍ പ്രവര്‍ത്തിച്ചു. ഉള്‍ക്കടലാണ് ആദ്യ ചിത്രം.

യവനിക, കിരീടം, മൂന്നാംപക്കം, സ്ഫടികം, കാട്ടുകുതിര, ഗമനം, സന്താനഗോപാലം, ഋതുഭേദം എന്നിവ തിലകന്റെ അഭിനയജീവിതത്തിലെ സുപ്രധാന ചിത്രങ്ങളാണ്. രഞ്ജിത്ത് ചിത്രമായ ഇന്ത്യന്‍ റുപ്പിയില്‍ തിലകന്‍ അവതരിപ്പിച്ച കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു. എവിടെയും മുഖം നോക്കാതെ അഭിപ്രായം വെട്ടിത്തുറന്നുപറഞ്ഞ വ്യക്തിജീവിതത്തിലെ സവിശേഷത ആ കഥാപാത്രങ്ങളിലും കാണാം.