ആറളം കാട്ടാന ആക്രമണം; മന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ സര്‍വകക്ഷി യോഗം ചേരും

SHARE

കാട്ടാന ആക്രമണത്തില്‍ ദമ്പതികള്‍ കൊല്ലപ്പെട്ട കണ്ണൂര്‍ ആറളത്ത് വനം മന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ സര്‍വകക്ഷി യോഗം ചേരും. മരണപ്പെട്ടവരുടെ കുടുംബത്തിന് നഷ്ടപരിഹാര തുകയില്‍ നിന്നും ആദ്യ ഗഡുവായി പത്ത് ലക്ഷം രൂപ കൈമാറും. കൊല്ലപ്പെട്ട വെള്ളി, ലീല എന്നിവരുടെ പോസ്റ്റ്‌മോര്‍ട്ടം പരിയാരം മെഡിക്കല്‍ കോളേജില്‍ പുരോഗമിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ആറളത്ത് എത്തിച്ച് സംസ്‌കരിക്കും.

കാട്ടാനക്കലിയില്‍ രണ്ട് പേരുടെ ജീവന്‍ പൊലിഞ്ഞ ആറളത്ത് പ്രദേശവാസികള്‍ പ്രതിഷേധത്തിലാണ്. കാട്ടാന പ്രശ്‌നത്തിന് ശാശ്വത പരിഹാരം വേണമെന്നാണ് ആവശ്യം. ആറളം പഞ്ചായത്ത് ഓഫീസില്‍ മന്ത്രി എ കെ ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ചേരുന്ന സര്‍വകക്ഷി യോഗത്തില്‍ ഈ കാര്യങ്ങള്‍ ചര്‍ച്ചയാകും. യോഗത്തില്‍ ജില്ലാ കലക്ടര്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കാട്ടാന ആക്രമണമുണ്ടായ പ്രദേശത്ത് തന്നെ കാട്ടാനകള്‍ തമ്പടിച്ചിട്ടുണ്ടെന്നാണ് പ്രദേശ വാസികള്‍ ചൂണ്ടിക്കാട്ടുന്നത്.

 

ആനമതില്‍ നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നാണ് പ്രധാന ആവശ്യം. കശുവണ്ടി ശേഖരിച്ച് മടങ്ങുന്നതിനിടെയാണ് വൃദ്ധ ദമ്പതികളായ വെള്ളി, ലീല എന്നിവരെ കാട്ടാന ആക്രമിച്ച് കൊലപ്പെടുത്തിയത്.