മകനെതിരായ കഞ്ചാവ് കേസ്; യു പ്രതിഭ എംഎൽഎയെ പിന്തുണച്ച് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണൻ

ആലപ്പുഴ: യു പ്രതിഭ എംഎൽഎക്ക് പിന്തുണയുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡൻറ് അഡ്വ ബി ഗോപാലകൃഷ്ണൻ രംഗത്ത്. പ്രതിഭയ്ക്ക് എതിരായ സൈബർ ആക്രമണം ജുപ്സാവഹമാണെന്ന് ബി ഗോപാലകൃഷ്ണൻ ഫേസ്ബുക്കിൽ കുറിച്ചു. പ്രതിഭയെ വളഞ്ഞിട്ട് സൈബർ ആക്രമണം നടത്തി മാനസികമായി പീഡിപ്പിക്കുന്ന രീതിയോട് യോജിക്കാൻ കഴിയില്ല. ഇതിൻ്റെ പിന്നിൽ ചരട് വലിച്ചത് കമ്മ്യൂണിസ്റ്റ് സാഡിസമാണെന്നും പറഞ്ഞു. സിപിഐഎം നേതൃത്വത്തിൻ്റെ അറിവോടെ കഞ്ചാവ് കേസിൽ പ്രതിഭയുടെ മകനെ കുടുക്കിയതോ കുടുങ്ങിയതോ ആണെന്ന് ഉറച്ചു വിശ്വസിക്കുന്നുവെന്നും അഡ്വ ബി ഗോപാലകൃഷ്ണൻ കുറിപ്പിൽ പറയുന്നു.കഴിഞ്ഞ ദിവസമാണ് കനിവ് അടക്കമുള്ള ഒന്‍പതംഗ സംഘത്തെ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജയരാജ് ആറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഇവരുടെ കൈയിൽ നിന്ന് കഞ്ചാവ് പിടികൂടിയിരുന്നു. സംഭവം വാര്‍ത്തയായതിന് പിന്നാലെ മകനെ കഞ്ചാവുമായി പിടികൂടിയിട്ടില്ലെന്ന് വ്യക്തമാക്കി യു പ്രതിഭ എംഎല്‍എ രംഗത്തെത്തിയിരുന്നു. മാധ്യമ വാര്‍ത്ത അടിസ്ഥാന രഹിതമാണെന്നും സംശയത്തിന്റെ അടിസ്ഥാനത്തിലാണ് മകനെ എക്‌സൈസ് പിടികൂടിയതെന്നും അവര്‍ പറഞ്ഞിരുന്നു. എന്നാൽ കനിവ് അടക്കം ഒൻപത് പേരെ പ്രതിയാക്കി എക്സൈസ് കേസെടുത്തിരുന്നു. കനിവ് കേസിൽ ഒൻപതാം പ്രതിയാണ്.

