ചിന്നു പാപ്പുവിന്‍റെ മരണം: ആണ്‍സുഹൃത്തുമായുള്ള പ്രശ്നമാണ് മരണകാരണമെന്ന് പ്രാഥമിക നിഗമനം

ബെല്യമ്മേ, ബെല്യമ്മേ…’ എന്ന ചിന്നുവിന്‍റെ വിളി ഇനിയില്ല. ഇൻസ്റ്റഗ്രാം അടക്കം നിരവധി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ സജീവമായിരുന്ന ഇന്‍ഫ്ലുവന്‍സര്‍ ചിന്നു പാപ്പു ഇന്നലെയാണ് വാടക വീട്ടില്‍ സ്വയം ജീവനൊടുക്കിയത്. രണ്ടു ലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉള്ള ചിന്നുവെന്ന രേഷ്മയുടെ കമന്‍റ് ബോക്സുകളില്‍ ചിന്നുവിന്‍റെ വേര്‍പാടിന്‍റെ നിരാശ പങ്കുവെയ്ക്കുകയാണ് ആരാധകര്‍.
ചിന്നു പാപ്പു ഒരു മാസം മുൻപ് വിവാഹമോചിതയായിരുന്നു. നാലു വയസുള്ള ഒരു കുട്ടിയുണ്ട്. കുട്ടി അച്ഛനൊപ്പമാണ്. ചിന്നു സുഹൃത്തിനൊപ്പം വാടകവീട്ടിലായിരുന്നു താമസം. സുഹൃത്തുമായുള്ള പ്രശ്നമാണ് മരണകാരണമെന്നതാണ് പൊലീസിന്‍റെ പ്രാഥമിക വിലയിരുത്തല്‍.
ആൺസുഹൃത്ത് രാവിലെ ജോലിക്ക് പോയ സമയത്താണ് ചിന്നു ജീവനൊടുക്കിയതെന്നാണ് നിഗമനം. ഇടയ്ക്ക് സുഹൃത്ത് ഫോണിൽ വിളിച്ചപ്പോള്‍ ചിന്നു കോള്‍ എടുത്തില്ല. ഉച്ചയ്ക്ക് വിളിച്ചപ്പോഴും ഫോൺ എടുക്കാത്തതിനെ തുടർന്ന് മുറിയിൽ വന്നു നോക്കിയപ്പോഴാണ് ചിന്നുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളുടെ ബഹളം കേട്ട് നാട്ടുകാരും ഓടിക്കൂടുകയായിരുന്നു. തുടർന്ന് ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചിന്നുവിനെ രക്ഷിക്കാനായില്ല.
ചിന്നുവിന്‍റെ കൂടെ താമസിച്ചിരുന്ന ആൺസുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഇന്നലെ രാത്രി ആൺസുഹൃത്തിനെ കാസർഗോഡ് പൊലീസ് സ്റ്റേഷനിലേയ്ക്ക് വിളിപ്പിച്ചിരുന്നു. ആൺസുഹൃത്തുമായി ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്ന് ചിന്നു കുടുംബത്തിന് സൂചന നൽകിയിരുന്നു. ഇക്കാര്യം കുടുംബം പൊലീസിനെ അറിയിച്ചതോടെയാണ് ചിന്നുവിന്‍റെ ആൺസുഹൃത്തിനെ ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്. ചിന്നുവിന്‍റെ പോസ്റ്റ്‌മോർട്ടം ഇന്ന് നടക്കും.

