April 2026
M T W T F S S
 12345
6789101112
13141516171819
20212223242526
27282930  
April 19, 2026

വയനാടിന്റെ പേരിൽ കോൺഗ്രസ് സംഘടിത കൊള്ള; ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും നേതൃത്വത്തിലിരുന്ന സമയത്ത് വലിയ തുക വന്നിട്ടുണ്ട്’; എൻ എസ് നുസൂർ.

SHARE

വയനാട് ദുരന്തത്തിന്റെ പേരിൽ കോൺഗ്രസ് നടത്തിയ ഫണ്ട് ശേഖരണം വലിയ തോതിലുള്ള ഒരു സംഘടിതമായ കൊള്ളയാണെന്ന് എൻ.എസ്. നുസൂർ. ഈ വിഷയത്തിൽ വസ്തുതകൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം ഡി.ജി.പിക്ക് പരാതി നൽകി. 5 കോടി 38 ലക്ഷം രൂപയുടെ കണക്കാണ് പാർട്ടി പറയുന്നത്.

ആർക്കുവേണമെങ്കിലും പണം നൽകാൻ കഴിയുന്ന ആപ്. രാഹുൽഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഗാന്ധി കുടുംബത്തിനും ഏറ്റവും കൂടുതൽ ബന്ധമുള്ള വയനാട് പാർലമെൻറ് മണ്ഡലത്തിൽ നടന്ന ദുരന്തത്തിന് സഹായവുമായി നിരവധി ഉന്നതർ എത്തി. സീറ്റ് മോഹികളിൽ പോലും വയനാട് ദുരന്തം മാർക്കറ്റ് ചെയ്യപ്പെട്ടിട്ടുണ്ട്.

ആപ്പിൻ്റെ സുതാര്യത പരിശോധിക്കണം. ആപ്പിൽ വന്ന തുക ഇതല്ല. അപ്പിൽ വന്ന തുക യാഥാർത്ഥ്യമാണോ എന്ന് പരിശോധിക്കണം. ആപ്പിൽ വന്ന യഥാർത്ഥ തുക നേതാക്കൾ പുറത്തുപറയില്ലെന്ന് വ്യക്തിപരമായി ഉറപ്പുണ്ട്. ആപ്പിന്റെ പിന്നിൽ കുംഭകോണം. ഡിജിപിക്ക് പരാതി നൽകി. പൊലീസ് സമഗ്രമായ അന്വേഷണം നടത്തണമെന്ന് നുസൂർ ആവശ്യപ്പെട്ടു.

ആപ്പുമായി ബന്ധപ്പെടുത്തിയിട്ടുള്ള സെക്കൻഡറി ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കണം. 54 കോടി രൂപയുടെ വിവരങ്ങൾ പുറത്തുവരുന്നു. ആപ്പിൽ വന്ന പണത്തിനു പുറമേ നേരിട്ട് നേതാക്കളുടെ കയ്യിൽ ലഭിച്ച തുകയുടെ കണക്കെത്ര. അതൊക്കെ മുക്കിയിരിക്കുകയാണ്. നേതാക്കൾ വ്യക്തമായ കണക്ക് പുറത്ത് വിടണം. മുൻപ് പ്രളയസമയത്തും കോൺഗ്രസ് ഫണ്ട് കളക്ഷൻ നടത്തിയിട്ടുണ്ട്. അതിനൊന്നും കണക്കില്ല.

ഇതിനു പുറമേയാണ് യൂത്ത് കോൺഗ്രസ് ഫണ്ട് പിരിച്ചത്. ഷാഫി പറമ്പിലും രാഹുൽ മാങ്കൂട്ടത്തിലും നേതൃത്വത്തിലിരുന്ന സമയത്ത് പ്രവാസി സംഘടനകളിൽ നിന്ന് വലിയ തുക വന്നിട്ടുണ്ട്. UAE ൽ നിന്ന് യൂത്ത് കോൺഗ്രസിന് നൽകിയത് ഒരു കോടി 27 ലക്ഷം രൂപ. ജിദ്ദയിൽ നിന്ന് 99 ലക്ഷം എൺപതിനായിരം രൂപ കൊടുത്തു.

നിരവധി പ്രദേശങ്ങളിൽ നിന്ന് പണം യൂത്ത് കോൺഗ്രസിലേക്ക് വന്നിട്ടുണ്ട്. കെട്ടിട നിർമ്മാണ ഫണ്ട് അടക്കം ഇതിൽ ഉൾപ്പെടുന്നു. നിർഭാഗ്യവശാൽ ഈ കണക്കുകൾ ഒന്നും യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മറ്റി കണ്ടിട്ടില്ല. ഈ പണമൊന്നും യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന പരിപാടികൾക്കൊന്നും വിനിയോഗിച്ചിട്ടില്ല. ഇതൊക്കെ പലതവണ സംഘടനയ്ക്കുള്ളിൽ പറഞ്ഞതാണ്. മറുപടി ലഭിച്ചിട്ടില്ല. പുറത്ത് പറയേണ്ട ഘട്ടം എത്തിയത് കൊണ്ടാണ് പുറത്തു പറയുന്നതെന്നും അദ്ദേഹം വിമർശിച്ചു.

കെപിസിസി പ്രസിഡൻറ് ഉത്സവത്തിന്റെ കണക്ക് എഴുതുന്നതുപോലെയാണ് വയനാട് ഫണ്ടിന്റെ കണക്കെഴുതി കൊണ്ടുവന്നത്. ജനങ്ങളെ ബോധിപ്പിച്ചില്ലെങ്കിൽ ഇവരെ കള്ളന്മാർ എന്ന ചാപ്പ കുത്തി മുന്നോട്ടു പോകേണ്ടിവരും. കോൺഗ്രസ് പാർട്ടിയുടെ സൈബർ വിങ്ങിന്റെ ചുമതല ഇപ്പോഴും രാഹുൽ മാങ്കുട്ടത്തിലിന്. കോൺഗ്രസ് നേതാക്കൾ ജനങ്ങളെ വിഡ്ഢികളാക്കരുത്. KC വേണുഗോപാലന്റെ പിന്തുണയില്ലാത്തതുകൊണ്ടാണ് എൽദോസ് കുന്നപ്പള്ളിക്ക് മത്സരിക്കാൻ അവസരം ലഭിക്കാത്തത്.

പി കെ ശശി, സിപിഐഎം നടപടിയെടുത്ത ആളെ കോൺഗ്രസ് പിന്തുണക്കുന്നു. പി കെ ശശിക്കെതിരെ സമരം ചെയ്ത സംഘടനയാണ് യൂത്ത് കോൺഗ്രസ്. എന്നിട്ടാണ് സ്ത്രീ സുരക്ഷയെപ്പറ്റി പറയുന്നത്. KC വേണുഗോപാലിൻറെ ഭാര്യയ്ക്ക് പോലും കോൺഗ്രസ് നേതൃത്വം അഭിപ്രായ സ്വാതന്ത്ര്യം നൽകിയിട്ടില്ല. അഭിപ്രായം പറഞ്ഞ ഉമാ തോമസിനെ പോലും രാഹുലിന്റെ വെട്ടുകിളികൾ വേട്ടയാടുന്നുവെന്നും നുസൂർ ആരോപിച്ചു.

9 പരാതിയും കയ്യിൽ വച്ചിട്ടാണ് രാഹുൽ മാങ്കൂട്ടത്തിൽ തിരിച്ചുവരുമെന്ന് വി ഡി സതീശൻ പറയുന്നത്. ഇത്തരക്കാരെ എല്ലാം ഷാഫി പറമ്പിൽ സംരക്ഷിക്കുന്നു. സംഘടിത കൊള്ളയ്ക്ക് പുറമേ,സ്ത്രീവിരുദ്ധത അടക്കമുള്ള എല്ലാത്തരം വൃത്തികേടുകൾക്കും കുടപിടിക്കുന്ന കൂടാരമായി കോൺഗ്രസ് മാറിയെന്നും നുസൂർ കൂട്ടിച്ചേർത്തു.