പാക് അധിനിവേശ കശ്മീരിൽ പ്രതിഷേധക്കാർക്ക് നേരെ വെടിവെപ്പ്; 30-ലധികം മരണം, 200-ഓളം പേർക്ക് പരുക്ക്

പാക് അധിനിവേശ കശ്മീരിൽ സുരക്ഷാ സേന പ്രതിഷേധക്കാരുടെ മേൽ വെടിയുതിർത്തതിനെ തുടർന്ന് മുപ്പതിലധികം പേർ കൊല്ലപ്പെടുകയും ഏകദേശം 200 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റിപ്പോർട്ട്. പ്രാദേശിക അവകാശങ്ങൾ, സാമ്പത്തിക പ്രതിസന്ധി, വിലക്കയറ്റം തുടങ്ങിയ വിവിധ വിഷയങ്ങൾ ഉന്നയിച്ച് പ്രദേശവാസികൾ നടത്തിയ പ്രതിഷേധമാണ് പാകിസ്ഥാൻ ഭരണകൂടം ചോരയിൽ മുക്കിയത്.പ്രാദേശിക അവകാശങ്ങൾ ഉന്നയിച്ച് സമരങ്ങൾ സംഘടിപ്പിച്ച ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റിയെ പാകിസ്ഥാൻ ഭരണകൂടം നിരോധിച്ചതോടെ ആണ് സംഘർഷങ്ങൾ വഷളായത്. തുടർന്ന് റാവൽകോട്ട് അടക്കമുള്ള നഗരങ്ങളിൽ സംഘർഷം രൂക്ഷമായി. സംഘർഷത്തിനിടെ സുരക്ഷാ സേന പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ശ്രമിച്ചപ്പോൾ വെടിവെപ്പ് നടന്നതായും, ഇതോടെ വലിയ തോതിൽ ആളപായമുണ്ടായതായും റിപ്പോർട്ടുകൾ പറയുന്നു. പ്രദേശത്ത് ഇന്റർനെറ്റ് സേവനങ്ങൾ ഭാഗികമായി തടസ്സപ്പെട്ടതായും, കൂടുതൽ സംഘർഷം ഒഴിവാക്കാൻ അധിക സുരക്ഷാ സേനയെ വിന്യസിച്ചതായും റിപ്പോർട്ടുകളുണ്ട്. മനുഷ്യാവകാശ സംഘടനകൾ സംഭവത്തിൽ അതീവ ആശങ്ക രേഖപ്പെടുത്തി.

