സംസ്ഥാനത്തെ ഹൗസ് ബോട്ടുകളില്‍ പാചകം ചെയ്യുന്നത് നിര്‍ത്താൻ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം: ജസ്റ്റിസ് വി കെ മോഹനന്‍ കമ്മീഷന്‍

SHARE

സംസ്ഥാനത്തെ ഹൗസ് ബോട്ടുകളില്‍ പാചകം ചെയ്യുന്നത് നിര്‍ത്തിവെക്കണമെന്ന് ജസ്റ്റിസ് വി കെ മോഹനന്‍ കമ്മീഷന്‍. പാചകവാതകമോ മറ്റെന്തെങ്കിലും മാര്‍ഗ്ഗം ഉപയോഗിച്ചോ ഹൗസ് ബോട്ടുകളില്‍ പാചകം ചെയ്യുന്നത് നിര്‍ത്തിവെപ്പിക്കുന്നതിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നാണ് കമ്മീഷന്‍റെ താല്‍ക്കാലിക ഉത്തരവ്. കൊച്ചിയില്‍ നടന്ന സിറ്റിങ്ങിലാണ് താനൂര്‍ ബോട്ട് അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന ജസ്റ്റിസ് വി കെ മോഹനന്‍ കമ്മീഷന്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

ഹൗസ് ബോട്ടുകള്‍ക്ക് തീപിടിച്ച് വലിയ നാശനഷ്ടമുണ്ടാകുന്നത് പതിവായതോടെയാണ് ജസ്റ്റിസ് വി കെ മോഹനന്‍ കമ്മീഷന്‍ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. സംസ്ഥാനത്തെ ഹൗസ് ബോട്ടുകളില്‍ പാചകം ചെയ്യുന്നത് നിര്‍ത്തിവെക്കണമെന്നാണ് കമ്മീഷന്‍ നിര്‍ദേശം. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ കേരളത്തിലെ ഹൗസ് ബോട്ടുകളില്‍ പാചകവാതകമോ മറ്റെന്തെങ്കിലും മാര്‍ഗ്ഗം ഉപയോഗിച്ചോ പാചകം ചെയ്യുന്നത് നിര്‍ത്തിവെപ്പിക്കുന്നതിന് ആവശ്യമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നാണ് കമ്മീഷന്‍റെ താല്‍ക്കാലിക ഉത്തരവില്‍ വ്യക്തമാക്കുന്നത്.

മനുഷ്യ ജീവനും സ്വത്തിനും ഭീഷണി ഉയര്‍ത്തുന്ന ഇത്തരം സംഭവങ്ങള്‍ തടയുന്നതിന് ഉചിതമായ നടപടി എന്ന നിലയിലാണ് കമ്മീഷന്‍ തീരുമാനമെന്ന് ജസ്റ്റിസ് വി കെ മോഹനന്‍ പറഞ്ഞു. ആലപ്പുഴ പുന്നമടക്കായലില്‍ കഴിഞ്ഞ 23ന് ഹൗസ് ബോട്ടില്‍ തീപിടിത്തമുണ്ടായ സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ ജസ്റ്റിസ് വി കെ മോഹനന്‍ കമ്മീഷന്‍റെ നേതൃത്വത്തിലുള്ള സംഘം സ്ഥലം സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.

21 ഹൗസ് ബോട്ടുകള്‍ സമാന രീതിയില്‍ തീപിടിച്ച് നശിച്ചതായി കമ്മീഷന്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ആളപായമുണ്ടായില്ലെങ്കിലും ബോട്ടുടമകള്‍ക്ക് വലിയ സാമ്പത്തിക നഷ്ടവും ടൂറിസത്തെ പ്രതികൂലമായി ബാധിക്കുന്നതായും കമ്മീഷന്‍ വിലയിരുത്തി. ഈ സാഹചര്യത്തിലാണ് കൊച്ചിയില്‍ ചേര്‍ന്ന കമ്മീഷന്‍ സിറ്റിങ്ങില്‍ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചത്.