തദ്ദേശ വാര്‍ഡ് വിഭജനത്തില്‍ സര്‍ക്കാരിന് ഹൈക്കോടതിയുടെ പച്ചക്കൊടി; സിംഗിള്‍ ബെഞ്ച് വിധി റദ്ദാക്കി

SHARE

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വാര്‍ഡ് വിഭജനത്തില്‍ സര്‍ക്കാര്‍ നിലപാടിന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ അംഗീകാരം. വാര്‍ഡ് വിഭജന നടപടികളുമായി സര്‍ക്കാരിന് മുന്നോട്ട് പോകാം. വാര്‍ഡ് വിഭജനം തടഞ്ഞ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബഞ്ച് റദ്ദാക്കി. സംസ്ഥാന സര്‍ക്കാരിന്റെ അപ്പീലിലാണ് ഡിവിഷന്‍ ബെഞ്ചിന്റെ വിധി.

തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തിയ വാര്‍ഡ് വിഭജനം മുമ്പ് സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിരുന്നു. 8 നഗരസഭകളിലെയും ഒരു ഗ്രാമ പഞ്ചായത്തിലെയും വാര്‍ഡ് വിഭജന നടപടികളിലായിരുന്നു സിംഗിള്‍ ബെഞ്ച് മുമ്പ് ഇടപ്പെട്ടത് . യു ഡി എഫ് നേതാക്കളൂടെ ഹര്‍ജിയിലായിരുന്നു നടപടി. സിംഗിള്‍ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്ത് സര്‍ക്കാര്‍ ഡിവിഷന്‍ ബഞ്ചിനെ സമീപിച്ചു. സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കിയ ഡിവിഷന്‍ ബെഞ്ച് തദ്ദേശ വാര്‍ഡ് വിഭജനവുമായി സര്‍ക്കാരിന് മുന്നോട്ട് പോകാമെന്നും വ്യക്തമാക്കി.

2015ല്‍ വിഭജിച്ച വാര്‍ഡുകളില്‍ പുനര്‍ വിഭജനമാകാമെന്നും വിഭജിച്ച വാര്‍ഡുകളില്‍ പുനര്‍ വിഭജനം പാടില്ലെന്ന സിംഗിള്‍ ബെഞ്ച് വിധി നിലനില്‍ക്കില്ലെന്നും ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. വാര്‍ഡുകളുടെ എണ്ണം തീരുമാനിക്കുന്നത് നിയമസഭയുടെ അധികാരമാണ്. നിയമസഭയുടെ അധികാരത്തില്‍ ഇടപെടാനാവില്ലെന്നും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.

കൊടുവള്ളി, ഫറോക്ക്, മുക്കം, പാനൂര്‍, പയ്യോളി, പട്ടാമ്പി, ശ്രീകണ്ഠാപുരം, മട്ടന്നൂര്‍ നഗരസഭകളിലെയും പടന്ന പഞ്ചായത്തിലെയും വാര്‍ഡ് വിഭജനമാണ് കോടതിയിലെത്തിയത്. രാഷ്ട്രീയ ലാഭം ലക്ഷ്യമിട്ടാണ് വാര്‍ഡ് വിഭജനം എന്നായിരുന്നു പ്രതിപക്ഷം വിമര്‍ശനം . സര്‍ക്കാര്‍ നടപടി ഹൈക്കോടതി ശരിവച്ചത് സര്‍ക്കാരിന് രാഷ്ട്രീയ നേട്ടം കൂടിയായി.