കടം പെരുകി; ഇനി പിടിച്ചുനിൽക്കാനാകില്ലെന്ന് കൊഡാക് ; ബിസിനസ് അവസാനിപ്പിച്ചേക്കും

പ്രമുഖ ഫോട്ടോഗ്രാഫിക്ക് കമ്പനിയായ ഈസ്റ്റ്മാന്‍ കൊഡാക് പ്രവർത്തനം നിർത്തിയേക്കുമെന്ന് റിപോർട്ടുകൾ.
കമ്പനിക്ക് കടം പെരുകി വരികയാണെന്നും ഈ രീതിയിൽ പ്രവർത്തനം തുടരുന്നത് ബുദ്ധിമുട്ടാണെന്നും കൊഡാക് അറിയിച്ചു. അടുത്തിടെ കമ്പനിയുടെ ഓഹരി മൂല്യം 13% കുറഞ്ഞിരുന്നു. ഈ പ്രതിസന്ധി കാരണം കടബാധ്യത കുറയ്ക്കുന്നതിനായി വിരമിക്കൽ പെൻഷൻ പേയ്മെന്റുകൾ താൽക്കാലികമായി നിർത്തി പണം സ്വരൂപിക്കാനാണ് കമ്പനി ലക്‌ഷ്യം വയ്ക്കുന്നത്.
കമ്പനിയുടെ ക്യാമറകള്‍, മഷികള്‍, ഫിലിം തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ അമേരിക്കയിൽ നിർമിക്കുന്നതിനാൽ താരിഫ് നടപടി അവരുടെ ബിസിനസില്‍ സാരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കില്ല എന്നാണ് കമ്പനി കരുതുന്നത്. ടേം ലോണിന്റെ ഒരു പ്രധാന ഭാഗം കാലാവധി അവസാനിക്കുന്നതിന് മുന്നേ അടച്ചു തീർക്കാൻ സാധിക്കുമെന്നും
12 മാസത്തിനകം മുഴുവൻ കടബാധ്യതയും അടയ്ക്കുക എന്നതാണ് കമ്പനി പ്രതീക്ഷിക്കുന്നത്. ബാക്കിയുള്ള കടവും സ്റ്റോക്ക് ബാധ്യതകളും ഭേദഗതി ചെയ്യുകയോ നീട്ടുകയോ പുനര്‍ധനസഹായം തേടുകയോ ചെയ്താൽ തിരിച്ചുവരാൻ കഴിയുമെന്നാണ് കൊഡാക് കരുതുന്നത്. 12 മാസത്തിനുള്ളില്‍ കടബാധ്യത അടച്ച തീർക്കണം.130 വർഷമായി കൊഡാക്ക് കമ്പനി പ്രവർത്തന രംഗത്തുണ്ട്. കൊഡാക് 1889-ൽ ജോർജ് ഈസ്റ്റ്‌മാൻ ആണ് സ്ഥാപിച്ചത്. “നിങ്ങൾ ബട്ടൺ അമർത്തുക, ബാക്കി ഞങ്ങൾ ചെയ്യാം” എന്ന ടാഗ്‌ലൈനോടെ ഫോട്ടോഗ്രഫി എല്ലാവർക്കും ലളിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി പ്രവർത്തനമാരംഭിച്ചത്. ഇരുപതാം നൂറ്റാണ്ടിൽ വിപണിയിൽ ആധിപത്യം നേടിയ കമ്പനി ഡിസ്‌പോസിബിള്‍ ക്യാമറകൾക്ക് പേരുകേട്ടു. 1975-ൽ ആദ്യ ഡിജിറ്റൽ ക്യാമറ കണ്ടുപിടിച്ചെങ്കിലും, തങ്ങളുടെ ഫിലിം ബിസിനസ് ബാധിക്കുമെന്നതിനാൽ അതിനെ പ്രോത്സാഹിപ്പിച്ചില്ല. പിന്നീട് ഡിജിറ്റൽ ഫോട്ടോഗ്രാഫി രംഗത്തേക്ക് കമ്പനി ചുവടുവച്ചെങ്കിലും കാനൺ, സോണി, നിക്കോൺ പോലുള്ള എതിരാളികളോട് മത്സരിക്കാനായില്ല.
തുടർന്ന് കടബാധ്യതയില്‍ മുങ്ങിയ കമ്പനി പാപ്പരത്തത്തിന് 2012 ല്‍ അപേക്ഷ നല്‍കി. 2013-ൽ പുനരുജ്ജീവിച്ചെങ്കിലും വിപണിയിലെ പഴയ സ്ഥാനത്ത് തിരിച്ചെത്താൻ കഴിഞ്ഞില്ല.


