ലോട്ടറി രാജാവിന് ശരിക്കും ലോട്ടറി അടിച്ചു’; തമിഴ്നാട് നിയമസഭയിൽ സാന്റിയാഗോ മാർട്ടിന്റെ വീട്ടിൽ മൂന്ന് ‘അംഗങ്ങൾ’ എംഎൽഎമാർ.

ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിനും തമിഴ്നാട്, പുതുച്ചേരി തിരഞ്ഞെടുപ്പുകളും തമ്മിൽ ഒരു ബന്ധമുണ്ട്. ഇത്തവണ സാന്റിയാഗോ മാർട്ടിന്റെ വീട്ടിലേയ്ക്ക് എത്തുന്നത് മൂന്ന് എംഎൽഎ പദവികളാണ്. ഭാര്യയും മകനും മരുമകനുമാണ് എംഎൽഎമാരായി വീട്ടിലേയ്ക്ക് എത്തുന്നത്.
മൂന്ന് പാർട്ടികൾ. രണ്ട് സംസ്ഥാനങ്ങൾ. മത്സരങ്ങൾ ഇങ്ങനെയാണെങ്കിലും ഇവരെല്ലാമെത്തുന്നത് സാന്റിയാഗോ മാർട്ടിന്റെ വീട്ടിലേയ്ക്കാണ്. ഭാര്യ ലീമ റോസ് മാർട്ടിൻ. തമിഴ്നാട്ടിലെ ലാൽഗുഡി മണ്ഡലത്തിൽ നിന്നുള്ള അണ്ണാ ഡിഎംകെ സ്ഥാനാർഥി. ടിവികെയുടെ തേരോട്ടത്തിലും 2739 വോട്ടുകൾക്ക് വിജയിച്ച് കയറി. പരാജയപ്പെടുത്തിയത് തമിഴക വെട്രി കഴകം സ്ഥാനാർഥി കെ പി കൃഷ്ണനെ. രണ്ടാമത്തേത് മരുമകൻ ആദവ് അർജുന. ടിവികെയുടെ ക്യാംപയിൻ ജനറൽ സെക്രട്ടറിയും ചെന്നൈ വില്ലിവാക്കം മണ്ഡലത്തിലെ സ്ഥാനാർഥിയും. ഡിഎംകെയുടെ കാർത്തിക് മോഹനെ പരാജയപ്പെടുത്തിയത് 17,302 വോട്ടുകൾക്ക്.
ടിവികെ അധികാരത്തിലേറുമ്പോൾ മന്ത്രി സ്ഥാനത്ത് ആദവ് അർജുനയുണ്ടാകുമെന്ന് ഉറപ്പാണ്. മൂന്നാമത്തേത് സാന്റിയാഗോ മാർട്ടിന്റെ മകൻ. ജോസ് ചാർലസ് മാർട്ടിൻ. സ്വന്തം പാർട്ടിയായ ലക്ഷ്യ ജനനായക കക്ഷിയുടെ സ്ഥാനാർഥി. പക്ഷെ തമിഴ്നാട്ടിൽ അല്ല പുതുച്ചേരിയിൽ. എൻഡിഎ സഖ്യത്തിൽ കാമരാജ് നഗർ മണ്ഡലത്തിൽ മത്സരിച്ച ജോസ് ചാർലസ്, പതിനായിരത്തിൽ അധികം വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച് കയറി. കോൺഗ്രസ് സ്ഥാനാർഥി പി കെ ദേവദാസിനെയാണ് പരാജയപ്പെടുത്തിയത്. അങ്ങനെ സാന്റിയാഗോ മാർട്ടിന്റെ വീട്ടിലേയ്ക്ക് മൂന്ന് പാർട്ടികളിൽ നിന്ന് മൂന്ന് എംഎൽഎമാരെത്തുകയാണ്. ഒരാൾ തമിഴ്നാട്ടിലെ മന്ത്രിയുമാകും.

