പെരിയ ഇരട്ടക്കൊല കേസ്: നാലു പ്രതികളുടെ പരോൾ തടഞ്ഞു

പെരിയ ഇരട്ടക്കൊല കേസിൽ നാലു പ്രതികളുടെ പരോൾ തടഞ്ഞു. കേസിൽ ജയിലിൽ കഴിയുന്ന ആറു പേർ മാത്രമാണ് ഇതുവരെ പുറത്തിറങ്ങിയത്. പ്രതികളുടെ കൂട്ടപ്പരോൾ വിവാദമായതിന് പിന്നാലെയാണ് നാലുപേരുടെ പരോൾ തടഞ്ഞു വെച്ചത്. പെരിയ കല്ല്യോട്ട് ഇരട്ടക്കൊല കേസിൽ സിബിഐ കോടതി ശിക്ഷിച്ച പത്ത് പ്രതികൾക്കും ഒരുമിച്ചാണ് പരോൾ അനുവദിച്ചത്. ഒന്നാംപ്രതി പീതാംബരൻ ഉൾപ്പെടെയുള്ള അഞ്ചുപേർ മെയ് 18നും ഒരു പ്രതി മെയ് 20 നുമാണ് പരോളിൽ ഇറങ്ങിയത്.ലോക്കൽ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കാമെന്ന കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ പരോളിൽ ഇറങ്ങിയ പ്രതികൾ നാട്ടിലെത്തി. ഇതോടെയാണ് കൂട്ടപ്പരോൾ വിവാദം ആയത്. നാട്ടിലെ ക്രമസമാധാന പ്രശ്നങ്ങൾ ഉൾപ്പെടെ ചൂണ്ടിക്കാണിച്ചുകൊണ്ട് കൊല്ലപ്പെട്ട ശരത് ലാലിന്റെ പിതാവ് സത്യനാരായണൻ രംഗത്ത് വന്നിരുന്നു. തുടർന്ന് കൂട്ട പരോൾ സംബന്ധിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല ഉത്തരവിട്ടു.കൂട്ടപരോളിൽ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയുടെ അന്വേഷണം തുടരുകയാണ്. ഈ പശ്ചാത്തലത്തിൽ കൂടിയാണ് നാലു പ്രതികളുടെ പരോൾ തടഞ്ഞു വെച്ചിട്ടുള്ളത്. അന്വേഷണ റിപ്പോർട്ട് ലഭിക്കുന്നതുവരെ ഈ പ്രതികൾക്ക് പരോൾ ലഭിക്കില്ല എന്നാണ് വിവരം.

