ഉന്നതവിദ്യാഭ്യാസ മേഖലയിൽ വീണ്ടും ഗവർണറുടെ ഇടപെടൽ

ഉന്നതവിദ്യാഭ്യാസ മേഖലയിൽ വീണ്ടും കൈകടത്തി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. ഡിജിറ്റൽ സർവകലാശാലയിൽ ബോർഡ് ഓഫ് ഗവർണേർസ് യോഗ തീരുമാനങ്ങൾ റദ്ദാക്കി. കാലാവധി കഴിഞ്ഞ ചെയർമാൻ യോഗം വിളിച്ചു ചേർത്തെന്ന് കാട്ടിയാണ് നടപടി. യോഗം വിളിച്ചത് ചട്ടവിരുദ്ധമാണെന്നാണ് ചാൻസലറുടെ വാദം. യോഗ നടപടികളുടെ ഫയലുകൾ ലോക്ഭവനിൽ എത്തിക്കാൻ വിസിയോട് നിർദേശിച്ചു. സജി ഗോപിനാഥ് ആണ് ഡിജിറ്റൽ സർവകലാശാല വൈസ് ചാൻസിലർ. 2021 നവംബറിലാണ് നിലവിലെ ചെയർമാൻ പ്രൊഫ. വിജയ് ചന്ദ്രു ചുമതലയേറ്റത്. നിയമപ്രകാരം പ്രൊഫ. വിജയ് ചന്ദ്രുവിന്റെ കാലാവധി 2024ൽ അവസാനിച്ചെന്ന് കാട്ടിയാണ് ഇപ്പോൾ നടപടി എടുത്തിരിക്കുന്നത്. എന്നാൽ ചെയർമാന് കാലാവധി നിശ്ചയിച്ചിട്ടില്ല എന്ന നിലപാടാണ് വിസിക്ക്. ഇതേ തുടർന്നാണ് ഫയലുകൾ ഹാജരാക്കാൻ വൈസ് ചാൻസിലർക്ക് നിർദേശം നൽകിയത്. അതേസമയം അധ്യാപക നിയമനം, സ്ഥാനക്കയറ്റം എന്നിവയായിരുന്നു യോഗത്തിലെ പ്രധാന അജണ്ടകൾ. വിവാദമായ സിഎജി റിപ്പോർട്ടും റദ്ദാക്കിയ യോഗത്തിൽ ചർച്ചയായിരുന്നു.

