June 2026
M T W T F S S
1234567
891011121314
15161718192021
22232425262728
2930  
June 3, 2026

സേവ് ബോക്സ് ആപ്പ് തട്ടിപ്പ്: ജയസൂര്യക്ക് 1 കോടി രൂപ കിട്ടി; പണം ഭാര്യയുടെ അക്കൗണ്ടിലേക്കും: ഇ ഡി കണ്ടെത്തല്‍

SHARE

കൊച്ചി: ‘സേവ് ബോക്സ് ബിഡ്ഡിങ് ആപ്പ്’ നിക്ഷപതട്ടിപ്പ് കേസില്‍ നടന്‍ ജയസൂര്യക്കെതിരായ അന്വേഷണം ശക്തമാക്കി ഇഡി. താരത്തിന് കുരുക്കായി മാറിയേക്കാവുന്ന തരത്തിലുള്ള കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘം കണ്ടെത്തി. തട്ടിപ്പിലെ പ്രധാന പ്രതി സ്വാതിക് റഹ്മാന്‍റെ കമ്പനികളിൽ നിന്ന് ജയസൂര്യക്ക് ഒരു കോടിയോളം രൂപ കിട്ടിയെന്നാണ് പ്രധാന കണ്ടെത്തല്‍. ജയസൂര്യയുടേയും ഭാര്യയുടേയും അക്കൗണ്ടിലാണ് പണം എത്തിയത്.

പണമിടപാടിനെക്കുറിച്ച് അന്വേഷിച്ചപ്പോള്‍ ബ്രാന്‍‌ഡ് അംബാസിഡർക്കുള്ള പ്രതിഫലം എന്ന രീതിയിലാണ് പണം കൈപ്പറ്റിയതെന്നാണ് ജയസൂര്യ നല്‍‌കിയ മൊഴി. നടനെ വീണ്ടും ചോദ്യം ചെയ്യാനും ബാങ്ക് അക്കൗണ്ടുകളിൽ കൂടുതൽ പരിശോധന നടത്താനും ഇഡി തയ്യാറെടുക്കുന്നതായും സൂചനകളുണ്ട്. സാത്വികിന്‍റെ സിനിമാ ബന്ധങ്ങളിലും ഇഡി കൂടുതൽ പരിശോധന നടത്തും. ഇദ്ദേഹത്തിന് സിനിമ മേഖലയിലെ കൂടുതല്‍ പേരുമായി ബന്ധമുണ്ടെന്നും വിവരമുണ്ട്.

 

അതേസമയം, കേസില്‍ നടന്‍ ജയസൂര്യയ്ക്ക് വീണ്ടും ഇ ഡി സമന്‍സ്. ജനുവരി ഏഴിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദേശം. കുറ്റകൃത്യത്തില്‍ നിന്നുള്ള പണമാണ് ജയസൂര്യക്ക് ലഭിച്ചതെന്ന നിഗമനത്തില്‍ ഇ ഡി എത്തിയിരുന്നു. കൂടുതല്‍ അന്വേഷണത്തിനുശേഷം തുക കണ്ടുകെട്ടുമെന്നാണ് വിവരം. ഓണ്‍ലൈന്‍ ലേല ആപ്പായ സേവ് ബോക്‌സിന്റെ ബ്രാന്‍ഡ് അംബാസിഡറായി ജയസൂര്യക്ക് കരാര്‍ ഉണ്ടായിരുന്നതായി ഇ ഡിക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു നടനെ ഇ ഡി ചോദ്യം ചെയ്തത്. കൊച്ചിയില്‍ വെച്ചായിരുന്നു ചോദ്യം ചെയ്യല്‍. ജയസൂര്യയുടെ ഭാര്യ സരിതയുടെയും മൊഴിയുമെടുത്തിരുന്നു.

2023 ജനുവരിയില്‍ സേവ് ബോക്സ് നിക്ഷേപത്തട്ടിപ്പ് കേസില്‍ സ്ഥാപന ഉടമയും മുഖ്യപ്രതിയുമായ സ്വാതിഖ് റഹീ(സ്വാതി റഹീം)മിനെ അറസ്റ്റ് ചെയ്തിരുന്നു. കിഴക്കേക്കോട്ട സ്വദേശിയുടെ പരാതിയില്‍ തൃശ്ശൂര്‍ ഈസ്റ്റ് പൊലീസാണ് സ്വാതിയെ അറസ്റ്റ് ചെയ്തത്. സേവ് ബോക്സിന്റെ ഫ്രാഞ്ചൈസി നല്‍കാമെന്ന് പറഞ്ഞ് സ്വാതിഖ് റഹീം ലക്ഷങ്ങള്‍ തട്ടിയെന്നായിരുന്നു പരാതി.

 

മാസം 25 ലക്ഷം രൂപവരെ ലാഭം വാഗ്ദാനം ചെയ്താണ് സ്വാതിഖ് റഹീം നിക്ഷേപങ്ങള്‍ സ്വീകരിച്ചിരുന്നത്. നൂറിലധികം പേരില്‍നിന്ന് ഇത്തരത്തില്‍ ലക്ഷങ്ങള്‍ നിക്ഷേപമായി സ്വീകരിച്ചിട്ടുണ്ടെന്നായിരുന്നു വിവരം. എന്നാല്‍ ആര്‍ക്കും ലാഭവിഹിതമോ മുടക്കിയ പണമോ ലഭിച്ചിക്കാതെ വന്നതോടെ പരാതികള്‍ ഉയര്‍ന്നു. ഓണ്‍ലൈന്‍ ലേലം നടത്തുന്ന സ്ഥാപനമായ സേവ് ബോക്സ് ഇതേപേരില്‍ മൊബൈല്‍ ആപ്പും പുറത്തിറക്കിയിരുന്നു. ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ കുറഞ്ഞവിലയില്‍ ഓണ്‍ലൈന്‍ ലേലത്തിലൂടെ സ്വന്തമാക്കാമെന്നായിരുന്നു കമ്പനിയുടെ വാഗ്ദാനം. ഈ ലേലത്തില്‍ പങ്കെടുക്കാനായി സേവ് ബോക്സ് നല്‍കുന്ന വിര്‍ച്വല്‍ കോയിനുകള്‍ പണം കൊടുത്ത് വാങ്ങണം. ഈ കോയിനുകള്‍ ഉപയോഗിച്ചായിരുന്നു ലേലം.